Thursday, December 18, 2008

ഡിസംബർ 18 അന്താരാഷ്ട്ര പ്രവാസിത്തൊഴിലാളി ദിനം

ലോകത്തിലെ കോടിക്കണക്കായ പ്രവാസിതൊഴുലാളികൾക്കായി അന്തർദേശീയ സംഘടന(ഐഎ‌ൽ‌ഒ‌) ആഹ്വാനംചെയതിട്ടുള്ള ദിനമാണ് 18.വിവിധ രാഷ്ട്രങ്ങളുടെ ഭൌതികവും സാമ്പത്തികവുമായ പുരോഗതിയിൽ അന്യദേശക്കാരായ തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്ക് വളരെ വലുതാണ്. ലോക ജനസംഖ്യയിലെ 17.50 കോടി പേർ പ്രവാസികളാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാൽ, അവരെ വേണ്ടുംവിധം ആദരിക്കാനോ അംഗീകരിക്കാനോ എന്തിനു മനുഷ്യനെന്ന പരിഗണന നൽകാൻപോലും അവരുടെ അധ്വാനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കന്ന അതിഥേയരാഷട്രങ്ങളിലെയോ സ്വന്തം നാട്ടിലെയോ സഹജീവികൾ പലപ്പോഴും തയ്യാറാകുന്നില്ല. എന്ന് മാത്രമല്ല നമ്മുടെ നാട്ടിലെ ചില ആളുകളും,ചില രാഷട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവാസികളുടെ സമ്പാദ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും അവരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ പ്രവാസിതൊഴിലാളികളുടെ കുടിയേറ്റം ആരംഭിച്ചതാണ്. അമേരിക്കൻ ഐക്യനാടുകളുടെയും ഓസ്ട്രേലിയ, സിംഗപ്പുർ, ശ്രിലങ്ക, ബ്രിട്ടൻ, ചില അഫ്രിക്കൻ രാജ്യങ്ങൾ മുതലായവയുടെയും ഇന്നത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാ‍ജ്യങ്ങളുടെയും വികസനത്തിനും നിദാനമായതിൽ പ്രാവസികൾക്ക് മുഖ്യപങ്കാണുള്ളത്.ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരായ പ്രവാസിത്തൊഴിലാളികൾ പണിയെടുക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളിലാണ്. കേരളത്തിൽനിന്ന് 28 ലക്ഷത്തോളം പേർ പുറത്തുപോയി പണിയെടുക്കുന്നു. ഒരു വർഷം നമ്മൾ നാട്ടിലേക്ക് അയക്കുന്നത് 25000 കോടിയോളം രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിനു നൽക്കുന്ന ബജറ്റ് വിഹിതത്തിന്റെ ഏഴ് ഇരട്ടിയിലും അധികമാണ് ഈ തുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നിലവാരവും തൊഴിലാളികളുടെ സാങ്കേതികവൈദഗ്ധ്യവും എത്ര ദുർഘടമായ പരിത:സ്ഥിതികളെയും നേരിടാനുള്ള മനോബലവും ഇന്നും ഈ രംഗത്ത് കേരളത്തിന്റെ മേൽക്കൈ നിലനിർത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാ‍സികളുടെയും കുടുബംഗങ്ങളുടെയും ക്ഷേമനിനിധി രൂപീകരിക്കുന്നത്. 12 മത് കേരള നിയമസഭയുടെ ഈ സമ്മേളനം പാസാക്കുന്ന ‘പ്രവാസി കേരളീയരുടെ ക്ഷേമബിൽ 2008‘ ബിൽ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാത്രകയാകുന്നു. ആരൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ പണിയെടുക്കുന്നു എന്ന ക്രത്യമായ വിവരം‌പോലും പ്രവാസികളായ സ്വന്തം പൌരന്മാരെക്കുറിച്ച് ഇല്ലാത്ത രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ നാട്ടിലെ രൂക്ഷമായ ദാരിദ്ര്യവും പട്ടിണിയും കുറച്ചെങ്കിലും മാറ്റാൻ കഴിഞ്ഞതിൽ, ചെലവഴിക്കാവുന്ന പണത്തിന്റെ അളവും ക്രയവിക്രയവും വർധിപ്പിച്ചതിൽ, തൊഴിലില്ലായ്മ വളർച്ചനിരക്കിൽ ഇടിവുണ്ടാക്കിയതിൽ, സമ്പാദ്യങ്ങളും നിക്ഷേങ്ങളും വർധിപ്പിച്ചതിൽ, കൂലി വർധനയോടൊപ്പം തൊഴിലവസരങ്ങൾ സ്രഷ്ടിച്ചതിൽ…. പ്രവാസികളായ തൊഴിലാളികൾക്കുള്ള പങ്ക് വളരെ പ്രധാനമാണ്.
വിസിറ്റിങ് വിസയിൽ ഭാര്യമാരേ കൊണ്ടുവരുന്നത് നിരോധിക്കും എന്ന് പറയുന്ന കാലത്ത് ഈ ദിനം കൊണ്ട് പ്രവാസി തൊഴിലാളികൾക്ക് ഉപാകാരമുണ്ടോ?.

Tuesday, December 16, 2008

രക്തസാക്ഷിത്വം ഭാവിയിലേക്കുള്ള സമരയാത്ര

രക്തസാക്ഷിയുടെ ചോരകൊടുത്തുവളർത്തിയ
നീതിയുടെ വ്രക്ഷം നാം എവിടെ നടും?
സച്ചിദാനന്ദൻ
ഇതൊരു ചോദ്യമല്ല। ഇതിന് ഒരൊറ്റപദം കൊണ്ട് പൂരിപ്പിക്കപ്പെടാവുന്ന ഒരു ഉത്തരവുമില്ല। മറിച്ചിത് മനുഷ്യവംശം അതിന്റെ മനസ്സിലോമനിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ സംഗ്രഹമാണ്। ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാക്കുന്ന മനുഷ്യജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം। രണ്ടുതരം മരണങ്ങളെക്കുറിച്ച് മാവോ – ഒന്ന് ഒരു ചെറുകാറ്റടിച്ചാൽ പതിരുപോലെ പറന്നുപോകുന്ന സാധാരണ മരണമാണ്। മറ്റൊന്ന് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാപർവ്വതം പോലുള്ള കനമ്മുള്ള മരണം. രക്തസാക്ഷികളുടെ മരണവും തുടർന്നുള്ള അവരുടെ ജീവിതവും ഒരു മഹാപർവ്വതത്തിന്റെ ഗാംഭീര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സ്വന്തം ജീവിതം കൊണ്ടവർ മനുഷ്യജീവിതത്തെ ജ്വലിപ്പിക്കുകയും സ്വന്തം ചോരകൊണ്ടവർ ചരിത്രത്തെ ചൈതന്യവൽക്കരിക്കുകയും ചെയുന്നു. പടനിലങ്ങളിൽ അവരിന്നും പൂത്തുനിൽകുന്നു. അനീതിക്ക് മുമ്പിൽ ഇന്നും അവരുടെ ശബ്ദം ഇടിമുഴക്കങ്ങളായി ഇടഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണവർ ഒരു മരണത്തിനുശേഷം പിന്നെയും ഒരു പാടു തവണ മരിക്കാത്തത്. അതിന്റെ മൂല്യം അതർഹിക്കും വിധം ഉൾക്കൊള്ളാനാവാത്തതുകൊണ്ടാണ് മനുഷ്യരിലധികവും ജീവിച്ചിട്ടും ശരിയായർത്ഥത്തിൽ ജീവിക്കാത്തത്.സംഘടനയാണ് സമസ്ത അർത്ഥത്തിലും നിസ്സഹായരായ ചൂഷിതരുടെ ശക്തവും സൂക്ഷ്മവുമായ ആവിഷ്ക്കാര മാധ്യമം. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളിൽ വെച്ച് മനുഷ്യർക്ക് വികലമായ രീതിയിൽപ്പോലും ഒരു നാളും ജീവിതം മാനവികമായൊരർത്ഥത്തിൽ ആഘോഷിക്കാൻ ആവുകയില്ല. സാമൂഹ്യപരതയിലേക്ക് വികസിക്കുന്ന വ്യക്തി സ്വന്തം കാലത്തോട് തീക്ഷ്ണമായി സംഭാഷണം നടത്താനാരംഭിക്കുമ്പോഴാണ് ചരിത്രത്തിൽ സംഘടനകൾ ജന്മം കൊള്ളുന്നത്. തലചൊറിയുന്ന കൈകൾ, ചുരുട്ടുന്ന മുഷ്ടികളായി മാറുന്നതും, പിറുപിറുക്കലുകൾ മുദ്രാവാക്യങ്ങളായി പരിണമിക്കുന്നതും അപ്പോഴാണ്. സാമൂഹ്യവികാസം സാധ്യമാക്കുന്ന പാരസ്പര്യത്തിന്റെ അദ്രശ്യമായ പാലങ്ങൾ തകർത്ത് മനുഷ്യരെ തനിച്ചാക്കി തകർക്കാനുള്ള സർവ്വ ശ്രമങ്ങളും അപ്പോഴാണ് വെല്ലുവിളിക്കപ്പെടുന്നത്. സ്വന്തം വർഗ്ഗത്തിൽ നിന്ന് വേർപ്പെടുത്തുമ്പോൾ താനൊന്നുമല്ലെന്ന് ‘ഒന്നുമല്ലാത്തവരുമായി’ മാറിയ ഒരു ജനത തിരിച്ചറിയുമ്പോഴാണ് അവർ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെപോയ അവരുടെ വാക്കുകൾ ഭുഗർഭത്തിൽ നിന്ന് ഉറവയെന്നപോലെ കുതിച്ചൊഴുകാൻ തുടങ്ങുന്നത്. പർവ്വതാക്രതിപൂണ്ട അലസസഹനങ്ങളിൽ വിള്ളലുകൾ വീണുതുടങ്ങിയ ഒരു കാലത്തെക്കുറിച്ചുള്ള അശാന്തമായ ഓർമ്മകളാണ് ഇന്നും ചരിത്രത്തെ ചൂടുപിടിപ്പിക്കുന്നത്. ജീവിതം വീര്യമാർജ്ജിക്കുന്നതും അത്യന്തം വിസ്ത്രമാകുന്നതും വളർന്ന സ്മരണകളും മാനവിക സ്വപ്നങ്ങളും വർത്തമാനകാലത്തിന്റെ നടുത്തളങ്ങളിൽ വെച്ച് പരസ്പരം കെട്ടിപുണരുന്ന നേരങ്ങളിലാണ്. മറവിയും സ്വപ്നരാഹിത്യവും മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണമാണ്. ഭൂതത്തിലേക്ക് വേരിറക്കാതെയും ഭാവുയിലേക്ക് വിടരാതെയും എങ്ങിനെയാണ് ‘വർത്തമാനം’ സ്വന്തം ഭൂപടം പൂർത്തിയാക്കുക?മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽക്കുന്ന അവേശകരമായ അംഗീകാരമാണ് അനുസ്മരണം. മരിച്ചുപോയവരുടെ ശവകുടീരങ്ങൾക്കുമുന്നിലെ അശ്രപൂജകളല്ല, ജനിക്കാനിരിക്കുന്ന നാളേകളിലേക്കുള്ള കണ്ണുതുറക്കലാണത്. അതൊരിക്കലും ഭൂതകാലത്തേക്കുള്ള തീർത്ഥയാത്രയല്ല, മറിച്ച് ഭാവിയിലേക്കുള്ള സമരയാത്രയാണ്. അതിന്റെ ലക്ഷ്യം കേവലമായ ഓർമ്മപുതുക്കലല്ല, പോയകാലത്തിന്റെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മഹിമകളെക്കുറിച്ചോർത്ത് തരിച്ചു നിൽക്കലുമല്ല. മറിച്ച് പുനരുത്ഥാനവാദികളെ പേടിപ്പിക്കും വിധം വർത്തമാനത്തിലാകെ നിറഞ്ഞുനിൽക്കലാണ്. വർത്തമാനകാലത്തെ നിരന്തരം നവീകരിക്കുകയെന്ന ഭാരിച്ച ചരിത്രദൌത്യമാണ് അതിന് എപ്പോഴും നിർവ്വഹിക്കാനുള്ളത്. സ്മരണകളും സ്വപ്നങ്ങളും സന്ധിക്കുമ്പോഴാണ് സത്യം ജ്വലിക്കുന്നത്. ഭൂതവും ഭാവിയും സർഗ്ഗാത്മകമായി ‘ഇന്നിൽ’ വെച്ച് സംഗമിക്കുമ്പോഴാണ് വർത്തമാനകാലം വിസ്ത്രതമാകുന്നത്.ചരിത്രം മറക്കുന്നവരൊക്കെയും ജീവിച്ചുകൊണ്ട് സ്വയം തീ കൊടുക്കുന്നവരാണ്. മറവിയുടെ മഹാസമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജനത സ്വന്തം ചിതയൊരുക്കുന്നു. അവർക്കിടയിലേക്കാണ്, അവർക്കിയിലാധിപത്യം സഥാപിച്ചിട്ടുള്ള ജനവിരുദ്ധലഹരിയുടെ നിത്യവിസ്മ്രതിയിലേക്കാണ്, തീയാളുന്ന ഓര്മ്മകളുമായി ർക്തസാക്ഷി സഖാക്കൾ വരുന്നത്. അവർ ശവകുടീരങ്ങളിൽ അന്തിവിശ്രമം കൊള്ളുന്നവരല്ല. ബോധാബോധങ്ങളിലെ കയറ്റിറക്കങ്ങളിലും പ്രയോഗങ്ങളിലും സാക്ഷാത്ക്കരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ചോരയിറ്റുന്ന മുറിവുകളിലും അവർ നിറഞ്ഞുനൽക്കുന്നു. അവർ മരിച്ചവരല്ല, മറിച്ച് ജീവിതം ‘ജീവിതതുല്യം’ ജ്വലിച്ച് ജീവിച്ചവരാണ്. സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിന്നകത്ത് നിരവധി ജന്മങ്ങൾ സ്വയം നിർമ്മിക്കുന്നവരാണ്. മരണതുല്യം ജീവിക്കാൻ മനസ്സിലെന്ന് ഒരു ജനത തിരിച്ചറിയിമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്. ജന്മം യാദ്രശ്ചികമായി ലഭിച്ച വിശുദ്ധ വരദാനത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് ആത്മബോധത്തിന്റെ ആകാശത്തേക്കുള്ള ആരോഹണത്തിനുള്ള സാഹസിക ശ്രമമാണെന്നും അപ്പോഴാണ് നാമറിയുന്നത്. ഓരോ രക്ത സാക്ഷിത്വത്തിലും വിവരണവിധേയമല്ലാത്ത വേദനയുണ്ട്. അതേ സമയം ജീവിച്ചിരികുന്നവർക്ക് , ഉജ്വലമാം വിധം ജീവിച്ചിരിക്കാൻ അഗ്രഹിക്കുന്നവർക്ക്, അതിനെ ഒരുത്സവമാക്കി മാറ്റാനുള്ള ഉത്തരവാദിത്വമുണ്ട്. “ഇനിയും സൂര്യേദയങ്ങളും പൂക്കളും എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കും” സ്വന്തം കാലത്തിന്റെ ഭാവുകത്വത്തിനെ രക്തസാക്ഷികളുടെ ഇപ്പോഴും സ്പന്ദിക്കന്ന ഹ്രദയവുമായി ബന്ധിപ്പിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാശ്മിയുടെ അമ്മ എഴുതി: “We will not mourn saphdor, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്. സ്വന്തം രക്തത്തെ സാക്ഷിയാക്കി ജീവിതംസഫലമാക്കാനുള്ള സന്നദ്ധത ഇടിവെട്ടിനും പേമാരിക്കും ഇടയിൽ നിന്നുകൊണ്ട് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കലാണ്. സഫലമീ ജീവിതം എന്ന് ഉള്ളുനിറഞ്ഞ് പാടാനാകും വിധം വർത്തമാനജീവിതത്തിൽ ഇടതടവില്ലാതെ ഇടപെടലാണ്. ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്. രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് ‘അനുസ്മരണം’ ആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ് കണ്ണീർകണങ്ങൾ കനൽക്കട്ടകളാക്കുന്നത്. “മ്രത്യുവിൽ നിന്ന് ഒരു സാന്ത്വനവും പ്രതീക്ഷിക്കാനില്ല. അത് നിഷ്ക്കരുണനാണ്. അത് തനിക്ക് കിട്ടേണ്ടത് മുഴുവൻ പിടിച്ചുപറ്റുക തന്നെ ചെയ്യും” പ്രബോദ്കുമാർ സന്ന്യാൽ പറയുന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വലിയ ശരിയാണ്. എന്നാൽ ജീവിതത്തെ സംബന്ധിച്ച് മറ്റോരു ശരിയുണ്ട്. തങ്ങളോടൊപ്പം ജീവിക്കുന്ന് യാതൊന്നും അത് മരണത്തിനും കൊടുക്കില്ല. സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി കാലത്തിന്റെ ആകാശത്തിലേക്ക് ചില്ലകൾ പടർത്തി പൂത്തുനിൽക്കുന്ന ഒരൊറ്റ ഓര്മ്മയെപ്പോലും ജീവിതത്തിൽ നിന്ന് കവർന്നെടുക്കാൻ മരണത്തെക്കൊണ്ടാവില്ല. ഇക്കാര്യത്തിൽ ജീവിതവും മ്രത്യുവിനോളം കർക്കശ്ശവും നിഷ്കരണവുമാണ്. ഒരൊറ്റ ഉപാധി മാത്രം, എന്നും ജാഗ്രത ജ്വലിച്ചുനിൽക്കണം. എന്നും ജാഗ്രതയോടെ ഉണർന്നിരിക്കണം

Monday, December 15, 2008

രക്ത പതാകയിലെ ദീപ്ത നക്ഷത്രം

രക്തസാക്ഷിത്വം കനലാണ്
എപ്പോഴും ആളികത്തുന്ന കനൽ
കാട്ടുതീ ഉള്ളിലുറങ്ങുന്ന ഒരു തീപ്പൊരി
പോരാളികളുടെ മനസ്സിൽ തീക്കാറ്റ്
തീർത്ത് കനലിനെ ജ്വലിപ്പിക്കുന്നു………

സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2008 ഏപ്രിൽ 16-ന് രണ്ട് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽ‌പ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽ‌പ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളിപ്പെടുത്താൻ വലതുപക്ഷ രാഷ്ടീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.
ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……
അതാണ് സ: വത്സലൻ.
തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽ‌വഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

Sunday, December 14, 2008

പ്രണയനിലാവ്

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് നിനക്കുള്ള പ്രണയലേഖനങ്ങൾ പിറക്കുന്നത്.എഴുതാൻ തുടങ്ങുമ്പോൾ, പക്ഷേ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞു മാറുന്നു. നിന്നോടുള്ളൈ ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിഴുമ്പോഴാണ് നിനക്കുമുന്നിൽ ഞാനൊരുപാട് ചെറുതാക്കുന്നത്.കാമ്പസിലെ പ്രസംഗവേദികളിൽ അഗ്നിച്ചിറക്കുള്ള വാക്കുകൾ വാരിയെറിഞ്ഞുനടന്ന നാളുകളിലെന്നോ പരിചയപ്പെടുമ്പോൾ, കുസ്രതി നിറഞ്ഞ നിന്റെ കണ്ണൂകളിലൊളിപ്പിച്ച ആഴമുള്ള അഭിനന്ദനങ്ങളിലൂടെ തളിർത നമ്മുടെ പ്രണയത്തിന് കാലം വരുത്തിയ നിറഭേദങ്ങളത്രെ:എനിക്കുവേണ്ടി മാത്രം വിടർന്നിരുന്ന ഹ്രദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു…….ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി പോലും എത്ര പെട്ടന്നാണ് നിന്റെ നിയന്ത്രണത്തിലായത്.എന്റെ നഷ്ടങ്ങളിൽ എന്നെക്കാൾ ദു:ഖിയ്ക്കുന്ന, എന്റെ വേദനകളിൽ സ്വാന്തനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമാണ് ഇന്നെന്റെ ജീവസ്പന്ദനം. ഇടിമിന്നലുകൾ ഇരമ്പുന്ന മനസ്സ്, നീയടുത്തെത്തുമ്പൊൾ എത്രപെട്ടെന്നാണ് ശാന്തമാവുന്നത്.നിന്റെ മടിയിൽ തലചായ്ക്കുമ്പൊൾ, നിന്റെ കൈവിരലുകൾ എന്റെ മുടിയിഴകൾ തഴുകുമ്പോൾ, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുമ്പോൾ മനസിൽ തെളിയുന്ന സ്നേഹനിലാവിന് സംഗീതത്തിന്റെ നിറമാണെന്ന് ഞാനറിയുന്നു.അത്മസുഹ്രത്തുകൾക്ക് പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ ഒരാഴ്ചക്കുള്ളിൽ ഏഴുകത്തുകൾ നിനക്കായി എഴുതി. പക്ഷേ എഴുതിയതൊന്നും മതിയായില്ല എന്നൊരു തോന്നൽ, ഉള്ളിൽ തുളുമ്പുന്ന സ്നേഹം അക്ഷരങ്ങളിൽ വന്നു നിറയുന്നില്ലെന്ന് മനസ്സുപറയുന്നു. മുടിയിഴകളാൽ വിരലുകോർത്ത്കണ്ണൂകളിലെ പ്രണയം നുകർന്നു മൊഴികളിലെ പ്രേമം നേഞ്ചിലേറ്റു വാങ്ങി നിന്റെ മടിയിൽ കിടക്കുമ്പോൾ മനസിൽ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്. മധുരമുള്ള വാക്കുകൾക്ക് സുഗന്ധമുള്ള പൂക്കളാക്കാൻ കഴിഞ്ഞെങ്കിൽ എത്ര പ്രണയഹാരങ്ങൾ ഞാൻ കോർത്തേനേ;……………….

Wednesday, October 29, 2008

ഒരുനാള്‍

ഒരുനാള്‍എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും,
അന്നെന്റെ രക്തം കൊണ്ട്‌
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും----------

Saturday, October 25, 2008

രക്തസാക്ഷി




അവനവനു വേണ്ടിയല്ലാതെ
അപരന്നു ച്ചുടുരക്തമൂറ്റി
കുലം വിട്ടുപോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്വഴിയില്‍ ഊര്‍ജ്ജമായി രക്തസാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................
ശലഭ വര്‍ണ്ണ കനവു നിറയുന്ന യ്യൌവനം
ബലിനല്കി പുലരുവോന്‍ രക്തസാക്ഷി
അന്തകാരത്തില്‍ ഇടക്കിടക്കെതുമീ
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുതും കൊടുത്തവന്‍
പ്രിയമുല്ലതെല്ലാം ഒരുജ്ജ്വല സത്യതി
ന്നൂര്‍ജമായ് ഊട്ടിയോന്‍ രക്തസാക്ഷി
എവിടയോകത്തിച്ചു വച്ചൊരു
ചന്തനതിരിപോലെ യെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നേഞ്ചി
ന്നൂക്കായ്‌ പുലര്ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാ കല്‍പ്പ വൃക്ഷമായ്
ത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന അടിമത്തം അപകര്‍ഷ ജീവിതം
അധികാരം ധിക്കാരം അധിനിവേശം
എവിടെയീ പ്രതിമാനുഷര്‍
ധൂമാമുയരുന്നതവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

Sunday, October 19, 2008

ദുബായ്‌ നഗരത്തെക്കുറിച്ച്‌

എത്ര മനോഹരം ഈ നഗരം സഖേ,ഇത്രമേല്‍ ഞാനും പ്രതീക്ഷിച്ചിരുന്നില്ല.ഇത്തിരി നേരത്തെ വന്നിരുന്നെങ്കിലെ-ന്നെത്രയോ പ്രാവശ്യം ഓര്‍ക്കാതിരുന്നില്ല?കരയും കടലുമൊന്നിച്ചിരുന്നിവിടുന്ന്‌കവിതകള്‍ പാടി നൃത്തം ചവിട്ടീടുന്നുസ്ഥലജല ഭ്രംശത്തിനിടയില്‍ നാം തെല്ലൊന്ന്‌സ്ഥല കാല ബോധം മറന്നിരുന്നീടുന്നു.കരയിലേക്കൊഴുകുന്ന കടലുമിക്കടലിന്റെമാറിലേക്കിഴയുന്ന കരയുമീ നാടിന്റെഹൃദയമിടിപ്പുകളൊപ്പിയെടുത്തുടന്‍സദയം നമുക്കു സമ്മാനമായ്‌ നല്‍കുന്നുവാനലോകത്തു നിന്നും താരവ്യൂഹങ്ങള്‍രാവിലീ നഗരത്തിലേക്കു ചേക്കേറുന്നു.നഗരത്തിലെ മണി മന്ദിരങ്ങള്‍ വാന-ലോകത്തിലേക്കു കുതിക്കുവാന്‍ വെമ്പുന്നു.മുണ്ടുടുത്തുമുടുക്കാതെയും മേവുവാ-നുണ്ടു സ്വാതന്ത്യങ്ങളീ സ്വര്‍ണ്ണ നഗരിയില്‍നാരിമാരാറ്റില്‍ കുളിക്കുവാനായങ്ങുമാറുന്നയീറന്‍ മതിയിങ്ങുലാത്തുവാന്‍.ഏതേതു പാതിരക്കും തനിച്ചങ്ങനെ-യേതുമാര്‍ഗ്ഗേയും നടന്നുപോകാനൊരുമൂതേവിമാര്‍ക്കും ഭയം വേണ്ടിവിടുത്തെപാതയോരങ്ങള്‍ സുരക്ഷിതമല്ലയോ.സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള മാര്‍ഗ്ഗവുംനരകത്തിലേക്കെത്തുവാനുള്ള പാതയു-മൊരുപോലെ സുവ്യക്തമാണീ മനോഹരനരകത്തിലല്ലയീ നഗരത്തിലെപ്പോഴും.ഉള്ളവനുണ്ടാക്കുവാനുമില്ലാത്തമവ-നുള്ളതു പോലെ കഴിയുവാനുമുള്ളയെല്ലാ വഴികളുമിവിടെസ്സുലഭമാ-ണില്ലായൊരാളും വഴികള്‍ മുടക്കുവാന്‍.സര്‍വ്വ വര്‍ഗങ്ങളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌സൗഹാര്‍ദ്ധ പൂര്‍വ്വമിപ്പൂങ്കാവനങ്ങളില്‍ചേരിത്തിരിവിന്‍ മതില്‍ കെട്ടു പണിയാതെയാര്‍ത്തുല്ലസിക്കുനിതെത്ര മനോഹരം.******ഇത്ര മനോഹരമെങ്കിലുമെന്‍ സഖേഓര്‍ത്തു പോകുന്നേനൊരു നഗ്നമാം സത്യംവീമ്പു പറഞ്ഞു കിടക്കുമീയംബര-ചുംബികള്‍ തന്നടിവാരങ്ങളില്‍ തളം-കെട്ടിയുട്ടുണ്ടധോ വര്‍ഗങ്ങള്‍ തന്നുടെകട്ടിപെരുത്ത രുധിരവും കണ്ണീരും.നീണ്ടു നിവര്‍ന്നങ്ങു പോകുമിപ്പാതയി-ലാണ്ടു കിടക്കുന്നതേഷ്യന്‍ കിനാവുകള്‍പൊള്ളുമ്മണലിലും കാലുറച്ചീടുവാന്‍തള്ളുന്നതന്നാട്ടുകാരുടെ നോവുകള്‍പണ്ടടിമപ്പണിക്കായ്‌ വെള്ള ഭൂതങ്ങള്‍കൊണ്ടുവന്നാഫ്രിക്കന്‍ കാപ്പിരി വ്യൂഹത്തെഇന്നിതേഷ്യന്‍ രാജ്യങ്ങളിലെ യാളുകള്‍ചെന്നടിമകളായ്‌ സ്വയമേവ മാറുന്നു.വിധിയെന്നുരയ്ക്കാം നമുക്കെന്നാലും ചിലവിധികളെയോര്‍മ്മിക്കുമ്പോള്‍ മനം നോവുന്നുഅതിനിടയിലും ചില നല്ല നേട്ടങ്ങള്‍കൊയ്തിട്ടുണ്ട്‌ നാമതിലഭിമാനിക്കാം.

Tuesday, September 16, 2008

ഒരിക്കല്‍

ഒരിക്കല്‍ അവള്‍ ചോദിച്ചുനീ എന്റെതല്ലേ എന്ന്‌। ഞാനൊന്നും പറഞ്ഞില്ല। പിന്നെയെപ്പോഴോ ഞാനും ചോദിച്ചു, നീ എന്റെതല്ലേയെന്ന്‌, അവളുമൊന്നും പറഞ്ഞില്ല। ഇതേ ചോദ്യത്താല്‍ മറ്റാരോഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം എന്നോ॥എപ്പോഴോ.... അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം അന്ന്, അവളോ, ഞാനോ...മിണ്ടിയിരിക്കാം।

Sunday, September 14, 2008

പ്രവാസ ജീവിതം........................

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!

Tuesday, September 9, 2008

ഒറീസ്സ: ആത്മപരിശോധന വേണം

മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'। എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു। മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌। ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം। ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം. ഇന്ത്യയെന്ന വികാരത്തെ മുറിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ്‌ ഒറീസ്സയില്‍ നിന്നു വരുന്നത്‌. അതിനിടയ്‌ക്ക്‌ ചാരത്തിലെ സ്വര്‍ണത്തിളക്കം പോലെ രണ്ടെണ്ണം പ്രത്യാശയ്‌ക്കും പ്രതീക്ഷയ്‌ക്കും വക നല്‍കുന്നു. ഒന്ന്‌- ജീവനും സ്വത്തും അപകടത്തിലായ ക്രിസ്‌ത്യാനികള്‍ക്ക്‌ തുണയായി അയല്‍ ഗ്രാമങ്ങളിലെ ഹിന്ദു കുടുംബങ്ങള്‍ മുന്നോട്ടുവരുന്നു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച മുന്‍മന്ത്രി ജി.കാര്‍ത്തികേയന്‍ ഇത്‌ സത്യമെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. രണ്ട്‌- മത പ്രചാരണത്തിനുവേണ്ടി എന്തും ചെയ്യുന്ന മിഷണറിമാര്‍ ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകണം എന്ന്‌ ലത്തീന്‍ കത്തോലിക്കാസഭ നിര്‍ദേശിക്കുന്നു. ആള്‍ക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി ജനസംഖ്യാനിയന്ത്രണത്തെ പരാജയപ്പെടുത്തുന്ന പ്രഖ്യാപിത പദ്ധതികള്‍ ക്രൈസ്‌തവ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അവര്‍ കരുതുന്നു. ഇന്ന്‌ അറിയപ്പെടുന്നതില്‍ വെച്ച്‌ഏറ്റവും പഴക്കംചെന്നവാക്ക്‌ ഇന്ത്യയിലെ വേദങ്ങളാണല്ലോ. ''മാമാ ഹിംസീഃ' (അരുതേ, കൊല്ലരുതേ!) എന്നും, ''മാഹിം സീഃ പുരുഷം ജഗത്‌'' (ഈശ്വരമയമാണ്‌ പ്രാണികള്‍, കൊല്ലരുത്‌!) എന്നും ആജ്ഞാപിക്കുന്ന വേദത്തെ അനുസരിക്കുന്നത്‌ ദരിദ്രരും നിരക്ഷരരുമായ ആ ഗ്രാമീണഹിന്ദുക്കളാണ്‌; ബുദ്ധിയും മിടുക്കുമുള്ള അവരുടെ നേതാക്കളല്ല. കൊലയെ കൊലകൊണ്ട്‌ നേരിടുന്നവര്‍ ഇരുട്ടുകൊണ്ട്‌ നിഴല്‍ മായ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്‌. മഷികൊണ്ട്‌ ചെളി കഴുകിക്കളയുകയാണ്‌ അവരുടെ ഉന്നം. ഇതൊക്കെ മനസ്സിലുറയ്‌ക്കാന്‍ വേണ്ടതാകട്ടെ, പാണ്ഡിത്യമല്ല; അല്‌പം വിവേകവും കരളലിവുമാകുന്നു. ഇവയുടെ നീരുറവകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മണ്ണില്‍ ഇന്നും വറ്റിയിട്ടില്ലെന്നറിയുമ്പോള്‍ തോന്നുന്ന ആശ്വാസം ചെറുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം വ്യത്യസ്‌തവും ചിരപുരാതനവും ആകുന്നത്‌ ഈ പ്രകരണത്തിലാണ്‌; ഇത്തരം മാതൃകയിലൂടെയാണ്‌. ഒരായിരം കൊല്ലം മുമ്പുവരെ, മുക്കാലും പ്രാകൃതമായ സമൂഹവ്യാപാരങ്ങളില്‍ കുടുങ്ങിക്കിടന്ന മധ്യകാല യൂറോപ്പിനെ നവോത്ഥാനത്തിന്റെ ഇളം വെയിലിലേക്കു വിളിച്ചുണര്‍ത്തിയത്‌ ക്രിസ്‌തുഭഗവാന്റെ മൊഴിമുത്തുകളും മാതൃകയുമായിരുന്നു. വൈക്ലിഫും മില്‍ട്ടണും മുതല്‍ ദാന്തെയും ലൂഥറും വരെയുള്ള പരിഷ്‌കര്‍ത്താക്കള്‍ അതതുകാലത്ത്‌, വഴിപിഴയ്‌ക്കുന്ന ക്രൈസ്‌തവ സമൂഹത്തിന്റെ ചുവടുകളെ ക്രിസ്‌തുദര്‍ശനത്തിന്റെ മൂല ചൈതന്യത്തിലേക്ക്‌ ഉപനയിച്ചവരത്രേ. മൗലികമായ പരിവര്‍ത്തനത്തിന്റെ മൂശയില്‍ രൂപം കൊള്ളുന്ന നമ്മുടെ പുതിയ ഇന്ത്യയിലും അത്തരമൊരു ചുവടു മാറ്റത്തിനു വേണ്ടി ക്രൈസ്‌തവര്‍ ആത്മപരിശോധന നടത്തണം എന്ന ലത്തീന്‍ കത്തോലിക്കാസഭയുടെ നിര്‍ദേശം ഏറെ പ്രസക്തമാണെന്ന്‌ എനിക്കു തോന്നുന്നു. അവനവന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ച്‌ ജീവിക്കാനുമുള്ള പവിത്രമായ അവകാശം എല്ലാ സംസ്‌കൃത സമൂഹവും അംഗീകരിച്ചിട്ടുണ്ട്‌. നമ്മുടെ ഭരണഘടനയും ഇതിനെ ശരിവെക്കുന്നു. കുഴപ്പം ആരംഭിക്കുന്നത്‌ അവിടെയല്ല, വിശ്വാസത്തിന്റെ പ്രചാരണത്തിന്‌ ഒരു സംഘം ഒരുമ്പെടുന്ന സമയത്താണ്‌. ആചരണ മാതൃക വഴിക്കുള്ള പ്രചാരണമാണ്‌ ഉത്തമമാര്‍ഗം. വാക്കു വഴിക്കുള്ള പ്രചാരണം, എത്ര കരുതലോടെ ആയാല്‍ക്കൂടി, രണ്ടാംതരമേ ആകുന്നുള്ളൂ. ''വന്നു പോം പിഴയും അര്‍ഥശങ്കയാല്‍'' എന്ന്‌ വചോവല്ലഭനായ ആശാന്‍ പോലും സമ്മതിക്കുന്നു. പരോക്ഷമായ സ്വാധീനം വഴിക്കുള്ള പ്രചാരണമാകട്ടെ, ഏറ്റവും തരംതാഴ്‌ന്ന നടപടിയാകുന്നു. ആത്മീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ആ വിധമുള്ള പ്രചാരണം വര്‍ജിക്കുകയാണ്‌ ഉചിതം. മതപരിവര്‍ത്തനത്തില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴി ഇതാകുന്നു: തന്റെ വിശ്വാസം, അതെത്ര മഹത്തായാലുംഅപരന്റെ വിശ്വാസത്തെക്കാള്‍ മെച്ചമാണെന്ന്‌ ഉറപ്പിച്ചിട്ടു വേണമല്ലോ മതപരിവര്‍ത്തനത്തിന്‌ പുറപ്പെടുക. ലോകത്ത്‌ ഇന്നോളം, ആത്മീയ വിഷയങ്ങളില്‍ മതപ്രമാണങ്ങളെ താരതമ്യം വഴി മൂല്യനിര്‍ണയം ചെയ്യാനുള്ള സാര്‍വലൗകികമായ ഒരു മാനദണ്ഡം ഇല്ല. സാധകന്‌ സ്വാനുഭവമാണ്‌ പ്രമാണം. ''ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ '' (വിശിഷ്‌ടമായ തത്ത്വങ്ങള്‍ എല്ലായിടത്തും നിന്ന്‌ നമ്മിലേക്ക്‌ ഒഴുകിയെത്തട്ടേ!) എന്നതാണ്‌, ആത്മീയ സാധനയ്‌ക്കും ലോക സംഗ്രഹത്തിനും ഒരേ സമയം ഉതകുന്ന, ആരോഗ്യകരമായ കാഴ്‌ചപ്പാട്‌. ഇതിന്റെ അഭാവം ആണ്‌ ലോക മഹായുദ്ധങ്ങളുടെ ബീജകാരണം. സുകൃതം കൊണ്ടെന്നുപറയട്ടേ, ഇന്ത്യയില്‍ ഇന്നും സമൂഹാചാരത്തിന്റെ അടിത്തറയായി ഇതിനെ നാം അംഗീകരിച്ചിരിക്കുന്നു. ഇതിനെ ഭഞ്‌ജിക്കുന്നവന്‍ ആത്മനാശം വിതയ്‌ക്കുന്നു. മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'. എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്‌തുഭഗവാന്റെ അരുളപ്പാടില്‍ മുഖ്യമായ ഒന്ന്‌ ഇതുതന്നെയാകുന്നു. ലോകാരംഭം മുതല്‍ എല്ലാ ദേശത്തും എല്ലാ കാലത്തും ഉളവായിട്ടുള്ള ആദിമ പ്രവാചകരുടെ ദര്‍ശനങ്ങളെ നിരാകരിക്കുകയല്ല, പൂര്‍ത്തീകരിക്കുകയാണ്‌ തന്റെ ദൗത്യം എന്ന്‌ ഗിരി പ്രഭാഷണത്തില്‍ അവിടുന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇവിടെ, ക സമ്വവ ര്‌ൗവ റ്‌ ശുാശഹാ, ൃ്‌റ റ്‌ ലവീറി്‌ള്‍' എന്ന ഇംഗ്ലീഷ്‌ ബൈബിള്‍ വാക്യത്തെക്കാള്‍ എത്രയോ ആധികാരികമാണ്‌ ശതായുസ്സായി കടന്നുപോയ പി.സി.ദേവസ്യാമാസ്റ്റര്‍ മൂലഭാഷകളും നിരവധി ഭാഷ്യങ്ങളും അഭ്യസിച്ചിട്ട്‌ വിരചിച്ച 'ക്രിസ്‌തുഭാഗവത'ത്തിലെ ഈ വരികള്‍: ആയാതോ ശഹം ഛേത്തുമാദ്യാം വ്യവസ്ഥാം സിദ്ധാനാ മിത്യാത്മനാ നോ മനുധ്വം കിം ത്വേതസ്യാഃ പൂരണായാഗതോ ശ ഹം യുഷ്‌മാന്‍ വത്സാഃ! സത്യമേതദ്‌ ബ്രവീമി. (കുഞ്ഞുങ്ങളേ! നിങ്ങള്‍ക്ക്‌ ഞാനീ വാസ്‌തവം പറഞ്ഞുതരാം. ആദിമ പ്രവാചകന്‍മാരുടെ മതങ്ങളെ ഛേദിക്കാനാണ്‌ എന്റെ ഉദ്യമമെന്ന്‌ നിങ്ങള്‍ കരുതരുത്‌. പിന്നെയോ അവയെ പൂര്‍ത്തീകരിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌.) പക്ഷേ, ചരിത്രം മറ്റൊന്ന്‌ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തിന്റെ ഉത്സാഹത്തില്‍ അധികൃതര്‍ ഈ ഗുരുവാക്യം മറന്നുപോയതുകാരണം ആണ്‌ ഇങ്കാ, മയാ, ആസെ്‌തക്‌ തുടങ്ങിയ പ്രാചീനമായ മതവ്യവസ്ഥകള്‍ അമേരിക്കയില്‍ നശിച്ച്‌ നാമാവശേഷമായിത്തീര്‍ന്നത്‌. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്‌ റെഡ്‌ ഇന്ത്യന്‍ ഗോത്രവര്‍ഗങ്ങളോട്‌ ആവക കടുംകൈകള്‍ക്കെല്ലാം നിരുപാധികമായി മാപ്പു ചോദിക്കുകയുണ്ടായല്ലോ. സത്യസന്ധമായ ആ ക്ഷമായാചനം ക്രിസ്‌തുഭഗവാന്റെ തേജസ്സിനെ ഉള്‍ക്കൊള്ളുന്നു. പഴയ മതപരിവര്‍ത്തന സാഹസങ്ങള്‍ അതിന്റെ നിഷേധത്തെയും. 'ബ്ലാക്‌ എല്‍ക്കി'ന്റെ തപോവനത്തിലും 'വൂണ്‍ഡഡ്‌ നീ' പടനിലത്തും ഒക്കെ പണ്ടുനടന്നത്‌ എന്തായാലും ശരി; അതൊന്നും ആവര്‍ത്തിക്കാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ്‌ ഗാന്ധിജി, ''അരനാഴികനേരം അധികാരം കൈവന്നാല്‍ ഉടന്‍ ഞാന്‍ മദ്യത്തെയും മതപരിവര്‍ത്തനത്തെയും നിരോധിക്കും'' എന്ന്‌ നിസ്സംശയം പ്രഖ്യാപിച്ചത്‌. മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌. ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം. ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം.

Monday, September 8, 2008

പവ്വത്തിലിനെയും കൂട്ടരെയും ഒറീസയിലേക്ക്‌ നാടുകടത്താന്‍ കത്തോലിക്കാ സഭ തയ്യാറാകുമോ?

ഒറീസയിൽ ക്രിസ്ത്യാനികൾക്ക്‌ നേരെ വ്യാപകമായ അക്രമം നടക്കുന്നു..
പല കുടുംബങ്ങളും ഒളിവിൽ കഴിയുന്നു..
മരണം രണ്ടക്കത്തിലേക്ക്‌ കടന്നിരിക്കുന്നു എന്നാണ്‌ അവസാന റിപ്പോർട്ട്‌..
തികച്ചും നിർഭാഗ്യകരമായ സംഭവമാണിത്‌..
ഇൻഡ്യൻ മന:സാക്ഷി ഈ ക്രൂരതയ്ക്കെതിരെ ഉണരണം..
ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ്‌ മുഖമാണിവിടെ വെളിവാകുന്നത്‌.സംഘപരിവാർ ഇൻഡ്യക്ക്‌ പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങൾക്ക്‌ ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സംഘപരിവാർ ഇത്ര ശക്തിപ്പെടാൻ എന്താണ്‌ കാരണം?
ബുജികളായ വിശകലന വിദഗ്ദ്ധരെ അൽപനേരം പുറത്താക്കി സാധാരണക്കാരന്റെ കോമൺസേൻസിൽ കാര്യങ്ങൾ നോക്കിക്കാണുക..
ക്രിസ്ത്യൻ സമൂഹം ഇപ്പോൾ എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌?
മാറാല മൂടിയ കണ്ണടകൾ ഒഴിവാക്കി നോക്കുക..
അവർ സേവന സന്നദ്ധത,ത്യാഗം,സഹിഷ്ണുത മുതലായവ മറന്നിരിക്കുകയല്ലേ…
മതതീവ്രവാദത്തിലേക്കല്ലേ അവരും നടന്നു കയറുന്നത്‌?
മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു…
സന്താനോൽപാദനം കൂട്ടി ആൾ ബലം (സർക്കാരുമായി വിലപേശുന്നതിന്‌)കൂട്ടാൻ പ്രേരിപ്പിക്കുന്നു..
മറ്റ്‌ സമുദായങ്ങളെ വിറളിപിടിപ്പിക്കുന്നവയല്ലേ ഇവയൊക്കെ?
ആരുടേയും പക്ഷം പറയുകയല്ല..
ഒരു മതേതരവാദിയുടെ ന്യായമായ സംശയമാണിത്‌.
സഭ എത്രമാത്രം മാറിപ്പോയിരിക്കുന്നു?
കന്യാസ്ത്രീകൾ അരമനയ്ക്കുള്ളിൽ വച്ച്‌ മാനഭംഗത്തിനും അക്രമത്തിനും ഇരയാകുന്നു..
ഒരിക്കലും കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല!
ആർ അവരെ സംരക്ഷിക്കുന്നു?
ഉത്തരം നൽകേണ്ടത്‌ സഭയെ നയിക്കുന്ന അഭിനവ നീറോമാരാണ്‌.
സംഘപരിവറിന്റേയും എൻ.ഡി.എഫിന്റേയും നിലയിലേക്ക്‌ ക്രിസ്തീയ സഭകൾ അധ:പതിച്ചിരിക്കുന്നു..
2
കേരളത്തിലെ കത്തോലിക്കാക്കാരെപ്പോലെ(ഒരു പിടി പാതിരിമാർ മാത്രം…ബാക്കിയുള്ളവർ ക്ഷമിക്കുക.)അഹങ്കാരികളായ മറ്റൊരു ജനവിഭാഗം ഭൂമുഖത്തുണ്ടോ?
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവർ വെല്ലുവിളിക്കുന്നു..
ജനപ്രതിനിധികളെ നികൃഷ്ടമായി അധിക്ഷേപിക്കുന്നു..
വിദ്യാഭ്യാസരംഗം ചവിട്ടി കലക്കി മുഴുത്തമീൻ പിടിക്കാൻ കുതന്ത്രങ്ങൾ മെനയുന്നു..
+1 ലെ ഏകജാലകം ഇത്രയധികം താമസിപ്പിച്ചത്‌ ഇവരുടെ വ്യവഹാരാഭിനിവേശമാണ്‌..
പണം ഇവരെ മത്തുപിടിപ്പിച്ചിരിക്കുന്നു.ലാഭക്കൊതിയന്മാരായ അച്ചന്മാർ ഇവിടെ സസുഖം വാഴുന്നത്‌ എന്തുകൊണ്ടാണെന്ന് ചിന്തിക്കണം..
പാഠപുസ്തകത്തിന്റെയും മറ്റും പേരിൽ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപൊക്കി രാഷ്ട്രീയം കളിക്കുന്ന പാതിരിമാർ ഒറീസയിൽ ഒന്നു പോയിവരണം.
നിരീശ്വരവാദമെന്നും വാഴയ്ക്കയെന്നും മറ്റും പറഞ്ഞ്‌ സമരാഭാസം നടത്തുവാൻ ഇവിടെ കഴിയും..
മറ്റെവിടെയെങ്കിലും നടക്കുമോ?
അവർ ഇവിടെ ആക്രമിക്കപ്പെടാത്തത്‌ ഇവർ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
സത്യവിശ്വാസികളായ കത്തോലിക്കാക്കാർ ഏറ്റവും ആദ്യം ചെയ്യേണ്ട കർമ്മം ഇതാണ്‌-പവ്വത്തിലിനേയും മറ്റും ഒറീസയിൽ കൊണ്ട്‌ തള്ളുക..
സത്യം താനേ പഠിച്ചോളും!

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല

ഏഷ്യാനെറ്റ്, സ്‌റ്റാര്‍ഗ്രൂപ്പിനു വിറ്റെന്ന വാര്‍ത്ത, ഒടുവിലിതാ, ചാനല്‍തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ കിംവദന്തിയായിരുന്നു ഏഷ്യാനെറ്റ് വില്‍പ്പന. എന്നിട്ടും, ഇതുവരെ, സത്യം അടിക്കീശയില്‍വയ്ക്കുകയായിരുന്നു ഏഷ്യാനെറ്റ് മുതലാളിമാര്‍. ഒടുവിലിതാ, നേരു പുറത്ത്. ഇനിയുള്ളത് സ്‌റ്റാര്‍ഇന്ത്യയുടെ ഏഷ്യാനെറ്റ്. അവരുടെ പണംപറ്റിയവരുടെ ഏഷ്യാനെറ്റ്.''ചാനല്‍ വിറ്റോ?'' എന്ന ചോദ്യത്തിന് "വാര്‍ത്ത വിറ്റില്ല'' എന്നാണ് ഏഷ്യാനെറ്റിന്റെ ഉത്തരം. വാര്‍ത്തയൊഴികെയുള്ള ചാനല്‍ പരദേശിക്കു വില്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും വാര്‍ത്തയിലൂടെ മാത്രമാണ് ആശയാധിനിവേശം നടക്കുകയെന്നുമാണ് ഇതു കേട്ടാല്‍തോന്നുക. അങ്ങനെ, മുതലാളിമാരുടെ വിവരക്കേടിന്റെ വിളംബരംകൂടിയായി ഏഷ്യാനെറ്റിന്റെ വിശദീകരണം.സ്‌റ്റാര്‍ഇന്ത്യ ആഗോളമാധ്യമപ്രഭു റൂപ്പേര്‍ട്ട് മര്‍ഡോക്കിന്റെ വകയാണ്. "അതുകൊണ്ടെന്ത്?'' എന്ന് നാട്ടില്‍ പ്രമാണിമാര്‍ ചാനലുകളിരുന്നു ചോദിക്കുന്നതും കേട്ടു!വാര്‍ത്തയ്ക്ക്, അഞ്ച് അളവുകോലുകള്‍ വിഖ്യാതചിന്തകന്‍ നോം ചോംസ്കി നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ മാധ്യമത്തിനും ബാധകം. "ആരാണ് ഉടമ'' എന്നതുതന്നെ ഒന്നാമത്തേത്. മര്‍ഡോക് മുതലാളിയാവുന്നത്, ഇക്കാലത്ത് ഒരു മാധ്യമത്തിനു വരാവുന്ന കൊടുംദുരന്തം.മര്‍ഡോക് ലോകത്തെ അഞ്ചു മാധ്യമരക്ഷസ്സുകളില്‍ പ്രമുഖന്‍. ബിഗ് ഫൈവ് എന്ന അഞ്ചു മാധ്യമക്കുത്തകകളാണ് മാധ്യമലോകത്തെ അധിനിവേശശക്തികള്‍; മാധ്യമലോകം വെട്ടിപ്പിടിക്കുന്നവര്‍; ദേശീയപ്രാദേശിക മാധ്യമങ്ങളെ നക്കിക്കൊന്നും ഞെക്കിക്കൊന്നും കൊഴുക്കുന്നവര്‍. മര്‍ഡോക് അവരില്‍ ഏറ്റവും വഷളന്‍. അമേരിക്ക നാടാക്കിയ ഓസ്ട്രേലിയന്‍ സായിപ്പ്. അമേരിക്കയിലെ പണക്കാരില്‍ മുപ്പത്തിമൂന്നാമന്‍. ആസ്തി 880 കോടി ഡോളര്‍. വലതുപക്ഷക്കാരന്‍. ജനിച്ച ഓസ്ട്രേലിയമുതല്‍ ചെന്നുകൂടിയ അമേരിക്കവരെയുള്ള നാടുകളില്‍ നടത്തിയ രാഷ്ട്രീയകള്ളക്കരുനീക്കങ്ങള്‍ക്ക് കുപ്രസിദ്ധന്‍. മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ മുഖമുദ്ര കൊടികെട്ടിയ മൂരാച്ചിത്തരം. ലോകമെമ്പാടുമുള്ള 175 മര്‍ഡോക് പത്രങ്ങളും ഇറാഖ് അധിനിവേശത്തെ നിര്‍ലജ്ജം തുണച്ചത് സമീപകാല ലോകമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.ആ മര്‍ഡോക് മലയാളക്കര തീണ്ടുന്നു. മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.രണ്ടാമത്തെ തെറ്റുകാര്‍ ഏഷ്യാനെറ്റിലെ കൂട്ടുമുതലാളിമാരാണ്. വലിയമുതലാളി ചാനല്‍ സായിപ്പിനു വില്‍ക്കുമ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ ചിലതുണ്ടായിരുന്നു. അവര്‍ മലയാളിമനസ്സുകളിലേക്ക് ഇറങ്ങണമായിരുന്നു. അതു ചെയ്യാനുള്ള സാമൂഹ്യബോധവും ചരിത്രജ്ഞാനവും നീതിബോധവും അവര്‍ക്കുണ്ടാകണമായിരുന്നു. കാരണം, ഇത് വക്കം മൌലവിയുടെ നാടാണ്. അതു ചെയ്യാത്ത ഏഷ്യാനെറ്റിലെ ചെറിയമുതലാളിമാര്‍ പിതൃഹത്യചെയ്യാന്‍ മാറ്റാനു കൂട്ടുനിന്ന മക്കളാണ്. മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്‍ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും.ആരാണ് ഈ സമൂഹത്തിലെ ഉപ്പെന്നും ഏഷ്യാനെറ്റിന്റെ ദുരന്തം തെളിയിച്ചു. മാര്‍ക്സിനേക്കാള്‍ വലിയ 'ചുവപ്പ'ന്മാരും ഗാന്ധിയേക്കാള്‍ വലിയ 'സ്വരാജ്യ'ക്കാരുമുള്ള മണ്ണാണിത്. എന്നിട്ടും ഏഷ്യാനെറ്റിനെ സായിപ്പിനു കൊടുക്കുന്നതിനെതിരെ മിണ്ടാന്‍ കേരളത്തിലെ അതുങ്ങള്‍ക്കു പേടിയായിരുന്നു. മലയാളത്തിലെ കപടരക്ഷകര്‍ക്കും പാട്ടദൈവങ്ങള്‍ക്കും സായിപ്പുകൂടിയാലും ഏഷ്യാനെറ്റ് വേണമായിരുന്നു. ഒരു ഭാഷാപദത്തിലെ സംസ്കാരത്തുറയില്‍ സാമ്രാജ്യത്വം പടക്കപ്പലിറക്കുമ്പോള്‍ 'അരുത് ' എന്നു പറയാന്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് നാളെയൊരിക്കല്‍ കേരളം കണക്കെടുക്കും.ഏഷ്യാനെറ്റ് ഒന്നാമതായി ജനങ്ങളുടേത്. ആദിയില്‍, കാശുകൊടുക്കാതെ സര്‍ക്കാരിന്റെ വിളക്കുകാലുകളില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ കാണിച്ചുവളര്‍ന്നത്. അങ്ങനെ, നാടിന്റെ സൌജന്യം പറ്റിയത്. ആ കൂറ് നാടിനോടു കാണിക്കേണ്ടത്.ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല്‍ ചാനല്‍ വില്‍ക്കാമെന്നു പറയുന്ന പണക്കാരന്‍ മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്‍ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്. നക്ഷത്രപത്രങ്ങളില്‍നിന്നും മീഡിയാ അക്കാദമികളില്‍നിന്നും ഇറങ്ങിവന്നവരല്ല, ചെറുപത്രങ്ങളില്‍നിന്നുമുതല്‍ വീഡിയോക്കടകളില്‍നിന്നുവരെ വന്നുകൂടിയ, എഴുപതുകളുടെ ചുവന്ന പ്രബുദ്ധതയില്‍ മുതിര്‍ന്ന, ഒരുപിടി സ്വപ്നചാരികളും ആദര്‍ശകാമികളുമാണ് ഏഷ്യാനെറ്റുണ്ടാക്കിയത്.ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില. ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ ചോരയുടെ വില.ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ.ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും.ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ.

സായിപ്പിന്‍റെ ചവറ്റുകുട്ടയോ നമ്മുടെ നാട്?

അതെ. ചവറ്റുകുട്ട തന്നെ. അങ്ങനെ അല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയുമോ മലയാളിക്ക്?. കഴിയില്ല. കാരണം നമ്മള്‍ പിന്തുടരുന്ന രീതി അതാണ്. വിദേശികളുടെ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള ശ്രമം. ഇതു നമ്മെ എവിടെ കൊണ്ടു എത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാന്‍ മാത്രമെ കഴിയു.
മഹത്തായ ഒരു പൈതൃകത്തിനു അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്കു ഈ തണലിന്ടെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് . ഇതൊക്കെ പറയുമ്പോള്‍ ഇതു മലയാളിയുടെ മാത്രമല്ലല്ലോ ഇന്ത്യക്കാരുടെ മുഴുവന്‍ സ്വഭാവമല്ലേ എന്ന ചോദ്യമുയര്‍നേക്കാം. ഈ ചോദ്യത്തിന് മൌനം പാലിച്ചു നമുക്കു മലയാളികളെയും കേരളത്തെയും കുറിച്ചു മാത്രം സംസാരിക്കാം. കാരണം. നമ്മുടെ ഈ കൊച്ചു നാട് നന്നായിട്ടുപോരെ ഒരു രാജ്യം നന്നാവാന്‍..
വാലന്‍റൈന്‍സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത്‌ കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം .. ഏത് ഓണം...
തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്‍റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലുടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പതിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്‍ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്‌" എന്ന് നമുക്കു മാത്രം എന്താ മനസ്സിലാകാത്തത് ? അതോ ഇംഗ്ലിഷ് മരുന്നുകള്‍ക്കെ തങ്ങളുടെ രോഗങ്ങള്‍ക്ക്‌ ശാന്തി തരാന്‍ കഴിയു എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?
കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹ ശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപോയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജതിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍?.വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടെയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധപതനം.
ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജവം നേടിയെടുക്കുക?
സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമമയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ടം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധര്‍മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സയിപ്പിന്ടെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്‍റെ പോക്കെന്നു മനസിലാക്കുക. ഈ വൈകിയ വേളയിലെങ്കിലും...

പീഡനക്കാരെ ഇതിലേ...ഇതിലേ...

സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളിസ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യ തോത് നമ്മുടെ നാട്ടില്‍ കുടുതലാണെന്നു സമ്മതിക്കാതെ തരമില്ല.നമ്മുടെ നാട്ടില്‍ കാമവെറിയന്‍മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.
കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.
ഇത്തരം "ഫാഷന്‍", പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍റെയും അച്ഛന്‍റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ട് അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.
എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്‍റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെന്കില്‍ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!

പീഡനക്കാരെ ഇതിലേ...ഇതിലേ...

സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളിസ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യ തോത് നമ്മുടെ നാട്ടില്‍ കുടുതലാണെന്നു സമ്മതിക്കാതെ തരമില്ല.നമ്മുടെ നാട്ടില്‍ കാമവെറിയന്‍മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.
കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.
ഇത്തരം "ഫാഷന്‍", പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍റെയും അച്ഛന്‍റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ട് അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.
എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്‍റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെന്കില്‍ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!

ക്ഷമിക്കൂ മലയാളമേ...

കേരളീയരുടെ മാതൃഭാഷ ഏതാണ് ? ചോദ്യം കേട്ട് ചിരിക്കുകയാണോ? എങ്കില്‍ ആ ചിരി മായാന്‍ സമയമായി. കേരളത്തിലെ പുതിയ തലമുറയെ ഏറ്റവും അധികം ആശയക്കുഴപ്പത്തില്‍ ആക്കുന്ന ചോദ്യം ഇനി ഇതായിരിക്കും. അത്രയ്ക്ക് ഭേഷാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്ഥിതി.
എന്‍റെ മക്കള്‍ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും എന്ന് മാതാപിതാക്കള്‍ അഭിമാനം കൊള്ളുമ്പോള്‍ അതില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല നമുക്ക്. കാരണം മാറ്റങ്ങളില്‍ നിന്നു മാറ്റങ്ങളിലേക്ക് കുതിക്കുന്ന നമ്മുടെ ഈ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ നമുക്കു സായിപ്പിന്‍റെ ഈ ഭാഷ കൂടിയേ തീരൂ എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകൂ. എന്നാല്‍ എന്‍റെ മക്കള്‍ക്ക് മലയാളം അറിയുകയേയില്ല എന്ന് കൂടി കൂട്ടി ചേര്‍ത്ത് അത് ഒരു "ക്രെഡിറ്റ്" ആയി വീമ്പിളക്കി അതില്‍ അഭിമാന പുളകിതരാകുന്ന മലയാളിയുടെ പാപ്പരത്തം അസ്സഹനീയമാണ് എന്ന് പറയാതെ വയ്യ.
മലയാളി മനസ്സില്‍ വേരോടിക്കോണ്ടിരിക്കുന്ന മലയാള ടെലിവിഷന്‍ ചാനലുകള്‍ ആണ് നമ്മുടെ മലയാളത്തെ ഇത്രയും മലീമസമാക്കിയത് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കാണുന്നത് ഇംഗ്ലീഷ് ചാനല്‍ ആണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് മലയാളികളായ ടെലിവിഷന്‍ അവതാരകര്‍ പ്രകടിപ്പിക്കുന്ന മംഗ്ലീഷ് കസര്‍ത്തുകള്‍.ഇവരുടെ ഈ പ്രകടനങ്ങള്‍ കണ്ടു പുതിയ തലമുറ വഴി പിഴച്ചു പോയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ.
മലയാളം ചാനലുകള്‍ സംസാരിക്കേണ്ടത് മലയാളികളുടെ ഭാഷയിലാണ്.മലയാളത്തിലാണ്. അല്ലെങ്കില്‍ "മലയാളം " ചാനല്‍ എന്ന പേരു പോലും അധികപ്പറ്റാകും.ഇവിടെ മലയാളം ചാനലുകളില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളുടെ അതിപ്രസരം ദൃശ്യമാണ്. ഇതര ഭാഷാ പരിപാടികള്‍ ആസ്വദിക്കുന്നതിനു അതതു ഭാഷ ചാനലുകള്‍ നമുക്കും ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് ഈ കാട്ടികൂട്ടലുകള്‍ ? മലയാളം ചാനലുകളില്‍ മറ്റു ഭാഷകളിലുള്ള ഗാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏതെങ്കിലും ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ചാനലില്‍ ഒരു മലയാളം ഗാനമോ എന്തിനധികം ഒരു മലയാള വാക്കുപോലും കേള്‍ക്കാന്‍ നമുക്കു കഴിയില്ല. മലയാളിക്കുള്ള 'ഇതര ഭാഷാ സ്നേഹം' അവര്‍ക്കൊന്നും ഇല്ലാത്തത് കൊണ്ടാകാം അത് .
മലയാളി മഹിളകള്‍ക്കാണ് മലയാളത്തോട് ഇപ്പോള്‍ കൂടുതല്‍ പുച്ഛം. മലയാളം പറഞ്ഞു പോയാല്‍ തങ്ങളുടെ 'അഭിമാനം' തന്നെ തകര്‍ന്നു പോകുന്ന വന്‍ പ്രതിസന്ധിയിലൂടെയാണ്‌ അവര്‍ കടന്നു പോകുന്നത്. തങ്ങളുടെ മക്കളും മലയാളം പറയരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് . ഈ നിര്‍ബന്ധമാണ്‌ വിദ്യാലയങ്ങളിലെ 'മൊട്ടയടിക്കല്‍ പ്രസ്ത്ഥാനത്തിന്' അടിത്തറ പാകിയ അധ്യാപക(ക്ഷുരക)ശ്രേഷ്ഠന്‍മാരുടെ പ്രേരക ശക്തി. കേരളത്തിലെ ഇംഗ്ലീഷ് മാധ്യമം ആയ എല്ലാ വിദ്യാലയങ്ങളും മലയാളം പറയുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തും എന്നത് പുതിയ അറിവല്ല. ഇതൊക്കെ നടക്കുന്നത് മലയാളം മാതൃഭാഷ ആയ കേരളത്തിലാണ് എന്നതു മാത്രം മതി മലയാളത്തിന്‍റെ ഇന്നത്തെ സ്ഥിതി മനസ്സിലാക്കാന്‍ .
മലയാള ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പത്രങ്ങളുടെ കാല്‍വയ്പ്പുകള്‍ പ്രശംസനീയം തന്നെ. മലയാളം ഭാഷ സംസാരിക്കാന്‍ മലയാളി മാത്രമെ ഉള്ളു . നാം അതിന് വിമുഖത കാണിച്ചാല്‍ പരിതാപകരമാകും മനോഹരമായ നമ്മുടെ ഭാഷയുടെ സ്ഥിതി. മറ്റു ഭാഷകളോട് ആദരവ്‌ ആകാം .പക്ഷെ അത് നമ്മുടെ മാതൃഭാഷയെ തള്ളിപ്പറഞ്ഞു കൊണ്ട് ആകരുത്. അങ്ങനെ ആയാല്‍ നാം പുറം കാല് കൊണ്ടു ചവിട്ടി തെറുപ്പിക്കുന്നത് ഒരു മനോഹര ഭാഷയെ എന്നതിലുപരി ഒരു സംസ്കാരത്തെയാണ് ....പാരമ്പര്യത്തെ ആണ്...
കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ചോട്ടെ. അതോടൊപ്പം നമ്മുടെ ഭാഷയും അവര്‍ പഠിക്കണം. മലയാളം 'കുരച്ചു' അറിയുന്ന മലയാളികള്‍ ആകരുത് അവര്‍.അങ്ങനെ ആയാല്‍ അത് നമ്മുടെ പരാജയമാണ്.മലയാളിയുടെ പരാജയമാണ്. മലയാളത്തിന്‍റെ പരാജയമാണ്.

കണ്ണുണ്ടായാല്‍ പോരാ...

സന്തോഷ് മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, അമ്മതായ മഹാമായ....നിര നീളുകയാണ്. കാപട്യത്തിന്‍റെ മൂടുപടം അണിഞ്ഞു സന്യാസത്തെ വെറും കച്ചവടച്ചരക്കാക്കുന്ന കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല എന്ന ലോകതത്വം ഈ സംഭവത്തിലും അക്ഷരം പ്രതി ശരിയായി. നൂറു ശതമാനം സാക്ഷരത നേടിയ മലയാളിയുടെ ‘ അന്ധമായ‘ വിശ്വാസങ്ങള്‍ക്ക് വന്ന തിരിച്ചടികൂടി ആയി ഈ തിരിച്ചറിവ്.
എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.
ഇപ്പൊള്‍ ഏറ്റവും ലാഭകരമായി നടത്താവുന്ന രണ്ട് കച്ചവടങ്ങളാണുള്ളത്. ഭക്തിയും വിദ്യാഭ്യാസവും. അതില്‍ വിദേശ നാണ്യവും കൂടി നേടിതരുന്ന വ്യവസായം ഭക്തി മാത്രമെ ഉള്ളു. ഭക്തിയുടെ പേരില്‍ ആകുമ്പൊള്‍ ആര്‍ക്കും എന്തു തോന്ന്യാസവും ആകാം എന്നായിരിക്കുന്നു കേരളത്തിലെ സ്ഥിതി. പെണ്‍ വാണിഭം നടത്താം, കള്ളു കച്ചവടമൊ മയക്കുമരുന്നു കച്ചവടമോ നടത്താം ആരെ വേണമെങ്കിലും കൊല്ലാം ആരും ചോദിക്കില്ല. കാരണം ഇതു കേരളമാണ്. ആശ്രമങ്ങളിലോ മഠങ്ങളിലോ ഒരു റെയ്ഡ്‌ നടത്താന്‍ പോലും ഭരണകൂടത്തിനും നീതിപാലകര്‍ക്കും മടിയാണ്. കാരണം പെട്ടെന്ന് വൃണപ്പെടുന്നതാണ് മലയാളിയുടെ മതവികാരം. കേരളം നിന്നു കത്തും ....ഇതാണ് സാക്ഷര കേരളം .
ഒരുപാട് ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്രയേറെ മനുഷ്യ ദൈവങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതില്‍ ഒരു 'ദൈവ'ത്തിനുപോലും അതൊന്നും മുന്‍കൂട്ടി കാണാനായില്ല. എന്തൊരു വൈരുദ്ധ്യം!!! ഇവരുടെ ഒക്കെ അസ്തിത്വത്തെ ചോദ്യം ചെയ്‌താല്‍ ഈ കാപട്യക്കാരുടെ ഭക്ത ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ഒരു വാദമുണ്ട്. പണ്ടു കൃഷ്ണനെയും നബിയെയും യേശുവിനെയും തള്ളി പറഞ്ഞിട്ടുണ്ട് എന്ന്. 'ഭക്തിയുടെ' നിര്‍വൃതിയില്‍ അന്ധരാക്കപ്പെട്ട ആള്‍ ദൈവ ഭക്തരെ ....ഒന്നു ചോദിച്ചോട്ടെ. യേശുവും നബിയും കൃഷ്ണനുമൊക്കെ വിദ്യാഭ്യാസ കച്ചവടം നടത്താനും, പെണ്‍ വാണിഭം നടത്താനും ,ജനങ്ങളെ കബളിപ്പിക്കാനും ആണല്ലേ ഇവിടെ അവതാരമെടുത്തത്.....
സ്വന്തമായി ചാനലുകള്‍ വരെയുള്ള മനുഷ്യ ദൈവങ്ങള്‍ ഉണ്ടിവിടെ. അത്തരം ഒരു ചാനലില്‍ മനുഷ്യ ദൈവത്തിന്‍റെ ഒരരുളപ്പാട് കാണുകയുണ്ടായി. ഒരു ശരാശരി മലയാളി സ്ത്രീ പറയുന്ന വാക്കുകള്‍ ...ആ വാക്കുകള്‍ക്ക് ഏതൊക്കെ രീതിയില്‍ ചിന്തിച്ചാലും ഒരു പ്രത്യേകതയും നമുക്കു തോന്നില്ല. പക്ഷെ ഇനിയാണ് കളി മാറുന്നത് . വിദ്യാസമ്പന്നനും സുമുഖനുമായ പ്രഥമ ശിഷ്യന്‍ രംഗത്ത് എത്തുന്നു. ആള്‍ ദൈവത്തിന്‍റെ വാക്കുകള്‍ക്കു , നമ്മളോ ആ മനുഷ്യ ദൈവമോ പോലും ചിന്തിക്കാത്ത ആത്മീയ പരിവേഷം അദ്ദേഹം നല്കുന്നു. ഭക്ത ലക്ഷങ്ങള്‍ അതുകേട്ട് ഭക്തിയില്‍ ലയിക്കുന്നു. മനുഷ്യ ദൈവത്തിന്‍റെ വളര്‍ച്ചക്ക്‌ അത്യാവശ്യം, ബുദ്ധിമാനായ ശിഷ്യനാണെന്ന് വിളിച്ചോതുന്ന ദൃശ്യങ്ങള്‍...
കള്ള സ്വാമിമാരുടെ ഏറ്റവും വലിയ പ്രചാരകര്‍ സ്ത്രീജനങ്ങള്‍ ആണെന്നുള്ളതാണ് വിഷമകരമായ വസ്തുത. പൊങ്കാല എന്നത് ഒരു ഫാഷന്‍ ആണ് ഇപ്പോള്‍. ഏത് മനുഷ്യ ദൈവങ്ങളുടെയും വീട്ടുപടിക്കല്‍ പൊങ്കാലയിടാനും ഇല്ലാത്ത അത്ഭുത പ്രവൃത്തികള്‍ വാഴ്ത്തി നടക്കാനും സ്ത്രീജനങ്ങള്‍ തയാറായി നില്‍ക്കുമ്പോള്‍ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും ഈ കേരളത്തെ?
ആത്മീയതയിലൂടെ ജീവിച്ച ഒരുപാട് മഹാത്മാക്കള്‍ നമുക്കുണ്ട് . ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് പോലും സ്വൈര്യ ജീവിതം സാധ്യമല്ല . ആത്മീയതയെ ജീവാത്മാവായി കൊണ്ടു നടക്കുന്നവരെ പോലും നാം അടച്ചാക്ഷേപിക്കുകയാണ്. കല്ലെറിയുകയാണ്. എന്തിനാണ് ഈ പരാക്രമങ്ങള്‍ ?
ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥം പൂര്‍ണമാകൂ...

Saturday, September 6, 2008

രതി:

നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെതരി,തീപ്പൊരിയായപ്പോള്‍‍എന്‍റെ രുചികളും മാറിത്തുടങ്ങിയിരുന്നു.താമരനൂലുണ്ണുന്നഅരയന്നത്തിന്‍റെ കഥ പറഞ്ഞതുംദമയന്തിയുടെ ആകാരഭംഗിനിന്നില്‍ ഞാന്‍ കണ്ടതും....അരഞ്ഞാണ്‍ തുമ്പിലൂടെഅരിച്ചിറങ്ങിയ എന്‍റെ കൌതുകംഅരക്കെട്ടിന്‍റെ സ്നിഗ്ധതയില്‍‍രേതസ്സ് വിതറിയപ്പോള്‍‍നീ ആലസ്യം പൂണ്ടതുംനിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.കലാലയച്ചുവരുകളില്‍ കടലാസ്സ് ചിത്രങ്ങളീല്‍പ്പെടാതെപ്രണയത്തിന്‍റെ സകലമാനരസതന്ത്രങ്ങളുംപഠിച്ചെടുത്ത ആ യാമം...നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.ബൈക്കില്‍, ഹെല്‍മെറ്റ് മൂടിയപിന്‍ യാത്രയില്ലാതെകോഫീഹൌസ്സുകളിലെ പരിഹാസനേത്രങ്ങള്‍ പതിയ്ക്കാതെപ്രണയത്തിന്‍റെ രസകേളിനടന്നത്നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.

സമരം:

കണ്ണില്‍ കുഷ്ഠംപിടിച്ചവര്‍‍ കുഞ്ഞുപാഠങ്ങളില്‍ ‍അവരവരുടെദൈവങ്ങളെതിരഞ്ഞുതിരഞ്ഞു പിളരുന്നു.ചെകുത്താനെയിറക്കിനീതിയെ ബലാത്സംഘം ചെയ്യിക്കുന്നു.അക്ഷരങ്ങളെപകയുടെ പാതാളത്തില്‍‍പണ്ടേ ചവിട്ടിത്താഴ്ത്തിയവര്‍‍അയലത്തെ ശത്രുവിനെപച്ചക്കു കത്തിച്ചതു പോലെ,മനുഷ്യന്‍ മാത്രംവചനങ്ങളാകുന്നകുഞ്ഞുപുസ്തകങ്ങള്‍‍ചിതയിലെരിക്കുന്നു.കലിപ്പുതീരാതെ,ഭ്രാന്തൊടുങ്ങാതെ,മക്കളുടെ തലച്ചോറില്‍‍വഴികള്‍ വരക്കുന്നവളുടെഅടിവയറ്റില്‍ ചവിട്ടിഗര്‍ഭം കലക്കുന്നു.കഥയറിയാതെആട്ടമറിയാതെപകച്ചു നില്ലുക്കുന്നഉണ്ണികളുടെ നെന്‍ചിലേക്കുആത്മാവു തകര്‍ന്ന ബിംബങ്ങളെറിയുന്നു.ഒറ്റക്കണ്ണന്മാര്‍‍സ്പെഷ്യല്‍ ബുള്ളറ്റിനുകളിലൂടെഅട്ടഹസിക്കുന്നു.കാലുതേഞ്ഞബുദ്ധിജന്തുക്കളുടെചലംനിറഞ്ഞവാക്കുകളില്‍'ജീവനു' വീണ്ടും മതമുണ്ടാകുന്നു.കലഹങ്ങള്‍ക്കപ്പുറത്തിരുന്ന്ആരോപ്രാത്ഥിക്കുന്നു;"അവരുടെ ദൈവത്തിന്നുനിറം കൂടിയിരുന്നെങ്കില്‍‍ഇതിനേക്കാള്‍‍അടിച്ചുപൊളിക്കാമായിരുന്നു,ദൈവമേ".

മകനെ നീ എവിടെ?

നിന്നെക്കാണാതെ അമ്മയ്ക്ക് ഉറക്കമില്ല മകനേ.നീ എവിടെയാണ്?ഹോസ്റ്റലില്‍ നിന്ന് ഇന്നലെ പോന്നതല്ലേ.ആറ്റു നോറ്റുണ്ടായ കുഞ്ഞാണു നീ.രോഗിയായ എനിയ്ക്കു നീയല്ലാതെ മറ്റാരുമില്ല.ദൈവമേ എന്റെ കുഞ്ഞിനെന്തു പറ്റി?