Tuesday, September 16, 2008

ഒരിക്കല്‍

ഒരിക്കല്‍ അവള്‍ ചോദിച്ചുനീ എന്റെതല്ലേ എന്ന്‌। ഞാനൊന്നും പറഞ്ഞില്ല। പിന്നെയെപ്പോഴോ ഞാനും ചോദിച്ചു, നീ എന്റെതല്ലേയെന്ന്‌, അവളുമൊന്നും പറഞ്ഞില്ല। ഇതേ ചോദ്യത്താല്‍ മറ്റാരോഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം എന്നോ॥എപ്പോഴോ.... അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം അന്ന്, അവളോ, ഞാനോ...മിണ്ടിയിരിക്കാം।

Sunday, September 14, 2008

പ്രവാസ ജീവിതം........................

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!

Tuesday, September 9, 2008

ഒറീസ്സ: ആത്മപരിശോധന വേണം

മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'। എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു। മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌। ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം। ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം. ഇന്ത്യയെന്ന വികാരത്തെ മുറിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ്‌ ഒറീസ്സയില്‍ നിന്നു വരുന്നത്‌. അതിനിടയ്‌ക്ക്‌ ചാരത്തിലെ സ്വര്‍ണത്തിളക്കം പോലെ രണ്ടെണ്ണം പ്രത്യാശയ്‌ക്കും പ്രതീക്ഷയ്‌ക്കും വക നല്‍കുന്നു. ഒന്ന്‌- ജീവനും സ്വത്തും അപകടത്തിലായ ക്രിസ്‌ത്യാനികള്‍ക്ക്‌ തുണയായി അയല്‍ ഗ്രാമങ്ങളിലെ ഹിന്ദു കുടുംബങ്ങള്‍ മുന്നോട്ടുവരുന്നു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച മുന്‍മന്ത്രി ജി.കാര്‍ത്തികേയന്‍ ഇത്‌ സത്യമെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. രണ്ട്‌- മത പ്രചാരണത്തിനുവേണ്ടി എന്തും ചെയ്യുന്ന മിഷണറിമാര്‍ ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകണം എന്ന്‌ ലത്തീന്‍ കത്തോലിക്കാസഭ നിര്‍ദേശിക്കുന്നു. ആള്‍ക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി ജനസംഖ്യാനിയന്ത്രണത്തെ പരാജയപ്പെടുത്തുന്ന പ്രഖ്യാപിത പദ്ധതികള്‍ ക്രൈസ്‌തവ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അവര്‍ കരുതുന്നു. ഇന്ന്‌ അറിയപ്പെടുന്നതില്‍ വെച്ച്‌ഏറ്റവും പഴക്കംചെന്നവാക്ക്‌ ഇന്ത്യയിലെ വേദങ്ങളാണല്ലോ. ''മാമാ ഹിംസീഃ' (അരുതേ, കൊല്ലരുതേ!) എന്നും, ''മാഹിം സീഃ പുരുഷം ജഗത്‌'' (ഈശ്വരമയമാണ്‌ പ്രാണികള്‍, കൊല്ലരുത്‌!) എന്നും ആജ്ഞാപിക്കുന്ന വേദത്തെ അനുസരിക്കുന്നത്‌ ദരിദ്രരും നിരക്ഷരരുമായ ആ ഗ്രാമീണഹിന്ദുക്കളാണ്‌; ബുദ്ധിയും മിടുക്കുമുള്ള അവരുടെ നേതാക്കളല്ല. കൊലയെ കൊലകൊണ്ട്‌ നേരിടുന്നവര്‍ ഇരുട്ടുകൊണ്ട്‌ നിഴല്‍ മായ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്‌. മഷികൊണ്ട്‌ ചെളി കഴുകിക്കളയുകയാണ്‌ അവരുടെ ഉന്നം. ഇതൊക്കെ മനസ്സിലുറയ്‌ക്കാന്‍ വേണ്ടതാകട്ടെ, പാണ്ഡിത്യമല്ല; അല്‌പം വിവേകവും കരളലിവുമാകുന്നു. ഇവയുടെ നീരുറവകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മണ്ണില്‍ ഇന്നും വറ്റിയിട്ടില്ലെന്നറിയുമ്പോള്‍ തോന്നുന്ന ആശ്വാസം ചെറുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം വ്യത്യസ്‌തവും ചിരപുരാതനവും ആകുന്നത്‌ ഈ പ്രകരണത്തിലാണ്‌; ഇത്തരം മാതൃകയിലൂടെയാണ്‌. ഒരായിരം കൊല്ലം മുമ്പുവരെ, മുക്കാലും പ്രാകൃതമായ സമൂഹവ്യാപാരങ്ങളില്‍ കുടുങ്ങിക്കിടന്ന മധ്യകാല യൂറോപ്പിനെ നവോത്ഥാനത്തിന്റെ ഇളം വെയിലിലേക്കു വിളിച്ചുണര്‍ത്തിയത്‌ ക്രിസ്‌തുഭഗവാന്റെ മൊഴിമുത്തുകളും മാതൃകയുമായിരുന്നു. വൈക്ലിഫും മില്‍ട്ടണും മുതല്‍ ദാന്തെയും ലൂഥറും വരെയുള്ള പരിഷ്‌കര്‍ത്താക്കള്‍ അതതുകാലത്ത്‌, വഴിപിഴയ്‌ക്കുന്ന ക്രൈസ്‌തവ സമൂഹത്തിന്റെ ചുവടുകളെ ക്രിസ്‌തുദര്‍ശനത്തിന്റെ മൂല ചൈതന്യത്തിലേക്ക്‌ ഉപനയിച്ചവരത്രേ. മൗലികമായ പരിവര്‍ത്തനത്തിന്റെ മൂശയില്‍ രൂപം കൊള്ളുന്ന നമ്മുടെ പുതിയ ഇന്ത്യയിലും അത്തരമൊരു ചുവടു മാറ്റത്തിനു വേണ്ടി ക്രൈസ്‌തവര്‍ ആത്മപരിശോധന നടത്തണം എന്ന ലത്തീന്‍ കത്തോലിക്കാസഭയുടെ നിര്‍ദേശം ഏറെ പ്രസക്തമാണെന്ന്‌ എനിക്കു തോന്നുന്നു. അവനവന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ച്‌ ജീവിക്കാനുമുള്ള പവിത്രമായ അവകാശം എല്ലാ സംസ്‌കൃത സമൂഹവും അംഗീകരിച്ചിട്ടുണ്ട്‌. നമ്മുടെ ഭരണഘടനയും ഇതിനെ ശരിവെക്കുന്നു. കുഴപ്പം ആരംഭിക്കുന്നത്‌ അവിടെയല്ല, വിശ്വാസത്തിന്റെ പ്രചാരണത്തിന്‌ ഒരു സംഘം ഒരുമ്പെടുന്ന സമയത്താണ്‌. ആചരണ മാതൃക വഴിക്കുള്ള പ്രചാരണമാണ്‌ ഉത്തമമാര്‍ഗം. വാക്കു വഴിക്കുള്ള പ്രചാരണം, എത്ര കരുതലോടെ ആയാല്‍ക്കൂടി, രണ്ടാംതരമേ ആകുന്നുള്ളൂ. ''വന്നു പോം പിഴയും അര്‍ഥശങ്കയാല്‍'' എന്ന്‌ വചോവല്ലഭനായ ആശാന്‍ പോലും സമ്മതിക്കുന്നു. പരോക്ഷമായ സ്വാധീനം വഴിക്കുള്ള പ്രചാരണമാകട്ടെ, ഏറ്റവും തരംതാഴ്‌ന്ന നടപടിയാകുന്നു. ആത്മീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ആ വിധമുള്ള പ്രചാരണം വര്‍ജിക്കുകയാണ്‌ ഉചിതം. മതപരിവര്‍ത്തനത്തില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴി ഇതാകുന്നു: തന്റെ വിശ്വാസം, അതെത്ര മഹത്തായാലുംഅപരന്റെ വിശ്വാസത്തെക്കാള്‍ മെച്ചമാണെന്ന്‌ ഉറപ്പിച്ചിട്ടു വേണമല്ലോ മതപരിവര്‍ത്തനത്തിന്‌ പുറപ്പെടുക. ലോകത്ത്‌ ഇന്നോളം, ആത്മീയ വിഷയങ്ങളില്‍ മതപ്രമാണങ്ങളെ താരതമ്യം വഴി മൂല്യനിര്‍ണയം ചെയ്യാനുള്ള സാര്‍വലൗകികമായ ഒരു മാനദണ്ഡം ഇല്ല. സാധകന്‌ സ്വാനുഭവമാണ്‌ പ്രമാണം. ''ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ '' (വിശിഷ്‌ടമായ തത്ത്വങ്ങള്‍ എല്ലായിടത്തും നിന്ന്‌ നമ്മിലേക്ക്‌ ഒഴുകിയെത്തട്ടേ!) എന്നതാണ്‌, ആത്മീയ സാധനയ്‌ക്കും ലോക സംഗ്രഹത്തിനും ഒരേ സമയം ഉതകുന്ന, ആരോഗ്യകരമായ കാഴ്‌ചപ്പാട്‌. ഇതിന്റെ അഭാവം ആണ്‌ ലോക മഹായുദ്ധങ്ങളുടെ ബീജകാരണം. സുകൃതം കൊണ്ടെന്നുപറയട്ടേ, ഇന്ത്യയില്‍ ഇന്നും സമൂഹാചാരത്തിന്റെ അടിത്തറയായി ഇതിനെ നാം അംഗീകരിച്ചിരിക്കുന്നു. ഇതിനെ ഭഞ്‌ജിക്കുന്നവന്‍ ആത്മനാശം വിതയ്‌ക്കുന്നു. മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'. എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്‌തുഭഗവാന്റെ അരുളപ്പാടില്‍ മുഖ്യമായ ഒന്ന്‌ ഇതുതന്നെയാകുന്നു. ലോകാരംഭം മുതല്‍ എല്ലാ ദേശത്തും എല്ലാ കാലത്തും ഉളവായിട്ടുള്ള ആദിമ പ്രവാചകരുടെ ദര്‍ശനങ്ങളെ നിരാകരിക്കുകയല്ല, പൂര്‍ത്തീകരിക്കുകയാണ്‌ തന്റെ ദൗത്യം എന്ന്‌ ഗിരി പ്രഭാഷണത്തില്‍ അവിടുന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇവിടെ, ക സമ്വവ ര്‌ൗവ റ്‌ ശുാശഹാ, ൃ്‌റ റ്‌ ലവീറി്‌ള്‍' എന്ന ഇംഗ്ലീഷ്‌ ബൈബിള്‍ വാക്യത്തെക്കാള്‍ എത്രയോ ആധികാരികമാണ്‌ ശതായുസ്സായി കടന്നുപോയ പി.സി.ദേവസ്യാമാസ്റ്റര്‍ മൂലഭാഷകളും നിരവധി ഭാഷ്യങ്ങളും അഭ്യസിച്ചിട്ട്‌ വിരചിച്ച 'ക്രിസ്‌തുഭാഗവത'ത്തിലെ ഈ വരികള്‍: ആയാതോ ശഹം ഛേത്തുമാദ്യാം വ്യവസ്ഥാം സിദ്ധാനാ മിത്യാത്മനാ നോ മനുധ്വം കിം ത്വേതസ്യാഃ പൂരണായാഗതോ ശ ഹം യുഷ്‌മാന്‍ വത്സാഃ! സത്യമേതദ്‌ ബ്രവീമി. (കുഞ്ഞുങ്ങളേ! നിങ്ങള്‍ക്ക്‌ ഞാനീ വാസ്‌തവം പറഞ്ഞുതരാം. ആദിമ പ്രവാചകന്‍മാരുടെ മതങ്ങളെ ഛേദിക്കാനാണ്‌ എന്റെ ഉദ്യമമെന്ന്‌ നിങ്ങള്‍ കരുതരുത്‌. പിന്നെയോ അവയെ പൂര്‍ത്തീകരിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌.) പക്ഷേ, ചരിത്രം മറ്റൊന്ന്‌ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തിന്റെ ഉത്സാഹത്തില്‍ അധികൃതര്‍ ഈ ഗുരുവാക്യം മറന്നുപോയതുകാരണം ആണ്‌ ഇങ്കാ, മയാ, ആസെ്‌തക്‌ തുടങ്ങിയ പ്രാചീനമായ മതവ്യവസ്ഥകള്‍ അമേരിക്കയില്‍ നശിച്ച്‌ നാമാവശേഷമായിത്തീര്‍ന്നത്‌. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്‌ റെഡ്‌ ഇന്ത്യന്‍ ഗോത്രവര്‍ഗങ്ങളോട്‌ ആവക കടുംകൈകള്‍ക്കെല്ലാം നിരുപാധികമായി മാപ്പു ചോദിക്കുകയുണ്ടായല്ലോ. സത്യസന്ധമായ ആ ക്ഷമായാചനം ക്രിസ്‌തുഭഗവാന്റെ തേജസ്സിനെ ഉള്‍ക്കൊള്ളുന്നു. പഴയ മതപരിവര്‍ത്തന സാഹസങ്ങള്‍ അതിന്റെ നിഷേധത്തെയും. 'ബ്ലാക്‌ എല്‍ക്കി'ന്റെ തപോവനത്തിലും 'വൂണ്‍ഡഡ്‌ നീ' പടനിലത്തും ഒക്കെ പണ്ടുനടന്നത്‌ എന്തായാലും ശരി; അതൊന്നും ആവര്‍ത്തിക്കാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ്‌ ഗാന്ധിജി, ''അരനാഴികനേരം അധികാരം കൈവന്നാല്‍ ഉടന്‍ ഞാന്‍ മദ്യത്തെയും മതപരിവര്‍ത്തനത്തെയും നിരോധിക്കും'' എന്ന്‌ നിസ്സംശയം പ്രഖ്യാപിച്ചത്‌. മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌. ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം. ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം.

Monday, September 8, 2008

പവ്വത്തിലിനെയും കൂട്ടരെയും ഒറീസയിലേക്ക്‌ നാടുകടത്താന്‍ കത്തോലിക്കാ സഭ തയ്യാറാകുമോ?

ഒറീസയിൽ ക്രിസ്ത്യാനികൾക്ക്‌ നേരെ വ്യാപകമായ അക്രമം നടക്കുന്നു..
പല കുടുംബങ്ങളും ഒളിവിൽ കഴിയുന്നു..
മരണം രണ്ടക്കത്തിലേക്ക്‌ കടന്നിരിക്കുന്നു എന്നാണ്‌ അവസാന റിപ്പോർട്ട്‌..
തികച്ചും നിർഭാഗ്യകരമായ സംഭവമാണിത്‌..
ഇൻഡ്യൻ മന:സാക്ഷി ഈ ക്രൂരതയ്ക്കെതിരെ ഉണരണം..
ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ്‌ മുഖമാണിവിടെ വെളിവാകുന്നത്‌.സംഘപരിവാർ ഇൻഡ്യക്ക്‌ പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങൾക്ക്‌ ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സംഘപരിവാർ ഇത്ര ശക്തിപ്പെടാൻ എന്താണ്‌ കാരണം?
ബുജികളായ വിശകലന വിദഗ്ദ്ധരെ അൽപനേരം പുറത്താക്കി സാധാരണക്കാരന്റെ കോമൺസേൻസിൽ കാര്യങ്ങൾ നോക്കിക്കാണുക..
ക്രിസ്ത്യൻ സമൂഹം ഇപ്പോൾ എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌?
മാറാല മൂടിയ കണ്ണടകൾ ഒഴിവാക്കി നോക്കുക..
അവർ സേവന സന്നദ്ധത,ത്യാഗം,സഹിഷ്ണുത മുതലായവ മറന്നിരിക്കുകയല്ലേ…
മതതീവ്രവാദത്തിലേക്കല്ലേ അവരും നടന്നു കയറുന്നത്‌?
മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു…
സന്താനോൽപാദനം കൂട്ടി ആൾ ബലം (സർക്കാരുമായി വിലപേശുന്നതിന്‌)കൂട്ടാൻ പ്രേരിപ്പിക്കുന്നു..
മറ്റ്‌ സമുദായങ്ങളെ വിറളിപിടിപ്പിക്കുന്നവയല്ലേ ഇവയൊക്കെ?
ആരുടേയും പക്ഷം പറയുകയല്ല..
ഒരു മതേതരവാദിയുടെ ന്യായമായ സംശയമാണിത്‌.
സഭ എത്രമാത്രം മാറിപ്പോയിരിക്കുന്നു?
കന്യാസ്ത്രീകൾ അരമനയ്ക്കുള്ളിൽ വച്ച്‌ മാനഭംഗത്തിനും അക്രമത്തിനും ഇരയാകുന്നു..
ഒരിക്കലും കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല!
ആർ അവരെ സംരക്ഷിക്കുന്നു?
ഉത്തരം നൽകേണ്ടത്‌ സഭയെ നയിക്കുന്ന അഭിനവ നീറോമാരാണ്‌.
സംഘപരിവറിന്റേയും എൻ.ഡി.എഫിന്റേയും നിലയിലേക്ക്‌ ക്രിസ്തീയ സഭകൾ അധ:പതിച്ചിരിക്കുന്നു..
2
കേരളത്തിലെ കത്തോലിക്കാക്കാരെപ്പോലെ(ഒരു പിടി പാതിരിമാർ മാത്രം…ബാക്കിയുള്ളവർ ക്ഷമിക്കുക.)അഹങ്കാരികളായ മറ്റൊരു ജനവിഭാഗം ഭൂമുഖത്തുണ്ടോ?
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവർ വെല്ലുവിളിക്കുന്നു..
ജനപ്രതിനിധികളെ നികൃഷ്ടമായി അധിക്ഷേപിക്കുന്നു..
വിദ്യാഭ്യാസരംഗം ചവിട്ടി കലക്കി മുഴുത്തമീൻ പിടിക്കാൻ കുതന്ത്രങ്ങൾ മെനയുന്നു..
+1 ലെ ഏകജാലകം ഇത്രയധികം താമസിപ്പിച്ചത്‌ ഇവരുടെ വ്യവഹാരാഭിനിവേശമാണ്‌..
പണം ഇവരെ മത്തുപിടിപ്പിച്ചിരിക്കുന്നു.ലാഭക്കൊതിയന്മാരായ അച്ചന്മാർ ഇവിടെ സസുഖം വാഴുന്നത്‌ എന്തുകൊണ്ടാണെന്ന് ചിന്തിക്കണം..
പാഠപുസ്തകത്തിന്റെയും മറ്റും പേരിൽ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപൊക്കി രാഷ്ട്രീയം കളിക്കുന്ന പാതിരിമാർ ഒറീസയിൽ ഒന്നു പോയിവരണം.
നിരീശ്വരവാദമെന്നും വാഴയ്ക്കയെന്നും മറ്റും പറഞ്ഞ്‌ സമരാഭാസം നടത്തുവാൻ ഇവിടെ കഴിയും..
മറ്റെവിടെയെങ്കിലും നടക്കുമോ?
അവർ ഇവിടെ ആക്രമിക്കപ്പെടാത്തത്‌ ഇവർ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
സത്യവിശ്വാസികളായ കത്തോലിക്കാക്കാർ ഏറ്റവും ആദ്യം ചെയ്യേണ്ട കർമ്മം ഇതാണ്‌-പവ്വത്തിലിനേയും മറ്റും ഒറീസയിൽ കൊണ്ട്‌ തള്ളുക..
സത്യം താനേ പഠിച്ചോളും!

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല

ഏഷ്യാനെറ്റ്, സ്‌റ്റാര്‍ഗ്രൂപ്പിനു വിറ്റെന്ന വാര്‍ത്ത, ഒടുവിലിതാ, ചാനല്‍തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ കിംവദന്തിയായിരുന്നു ഏഷ്യാനെറ്റ് വില്‍പ്പന. എന്നിട്ടും, ഇതുവരെ, സത്യം അടിക്കീശയില്‍വയ്ക്കുകയായിരുന്നു ഏഷ്യാനെറ്റ് മുതലാളിമാര്‍. ഒടുവിലിതാ, നേരു പുറത്ത്. ഇനിയുള്ളത് സ്‌റ്റാര്‍ഇന്ത്യയുടെ ഏഷ്യാനെറ്റ്. അവരുടെ പണംപറ്റിയവരുടെ ഏഷ്യാനെറ്റ്.''ചാനല്‍ വിറ്റോ?'' എന്ന ചോദ്യത്തിന് "വാര്‍ത്ത വിറ്റില്ല'' എന്നാണ് ഏഷ്യാനെറ്റിന്റെ ഉത്തരം. വാര്‍ത്തയൊഴികെയുള്ള ചാനല്‍ പരദേശിക്കു വില്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും വാര്‍ത്തയിലൂടെ മാത്രമാണ് ആശയാധിനിവേശം നടക്കുകയെന്നുമാണ് ഇതു കേട്ടാല്‍തോന്നുക. അങ്ങനെ, മുതലാളിമാരുടെ വിവരക്കേടിന്റെ വിളംബരംകൂടിയായി ഏഷ്യാനെറ്റിന്റെ വിശദീകരണം.സ്‌റ്റാര്‍ഇന്ത്യ ആഗോളമാധ്യമപ്രഭു റൂപ്പേര്‍ട്ട് മര്‍ഡോക്കിന്റെ വകയാണ്. "അതുകൊണ്ടെന്ത്?'' എന്ന് നാട്ടില്‍ പ്രമാണിമാര്‍ ചാനലുകളിരുന്നു ചോദിക്കുന്നതും കേട്ടു!വാര്‍ത്തയ്ക്ക്, അഞ്ച് അളവുകോലുകള്‍ വിഖ്യാതചിന്തകന്‍ നോം ചോംസ്കി നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ മാധ്യമത്തിനും ബാധകം. "ആരാണ് ഉടമ'' എന്നതുതന്നെ ഒന്നാമത്തേത്. മര്‍ഡോക് മുതലാളിയാവുന്നത്, ഇക്കാലത്ത് ഒരു മാധ്യമത്തിനു വരാവുന്ന കൊടുംദുരന്തം.മര്‍ഡോക് ലോകത്തെ അഞ്ചു മാധ്യമരക്ഷസ്സുകളില്‍ പ്രമുഖന്‍. ബിഗ് ഫൈവ് എന്ന അഞ്ചു മാധ്യമക്കുത്തകകളാണ് മാധ്യമലോകത്തെ അധിനിവേശശക്തികള്‍; മാധ്യമലോകം വെട്ടിപ്പിടിക്കുന്നവര്‍; ദേശീയപ്രാദേശിക മാധ്യമങ്ങളെ നക്കിക്കൊന്നും ഞെക്കിക്കൊന്നും കൊഴുക്കുന്നവര്‍. മര്‍ഡോക് അവരില്‍ ഏറ്റവും വഷളന്‍. അമേരിക്ക നാടാക്കിയ ഓസ്ട്രേലിയന്‍ സായിപ്പ്. അമേരിക്കയിലെ പണക്കാരില്‍ മുപ്പത്തിമൂന്നാമന്‍. ആസ്തി 880 കോടി ഡോളര്‍. വലതുപക്ഷക്കാരന്‍. ജനിച്ച ഓസ്ട്രേലിയമുതല്‍ ചെന്നുകൂടിയ അമേരിക്കവരെയുള്ള നാടുകളില്‍ നടത്തിയ രാഷ്ട്രീയകള്ളക്കരുനീക്കങ്ങള്‍ക്ക് കുപ്രസിദ്ധന്‍. മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ മുഖമുദ്ര കൊടികെട്ടിയ മൂരാച്ചിത്തരം. ലോകമെമ്പാടുമുള്ള 175 മര്‍ഡോക് പത്രങ്ങളും ഇറാഖ് അധിനിവേശത്തെ നിര്‍ലജ്ജം തുണച്ചത് സമീപകാല ലോകമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.ആ മര്‍ഡോക് മലയാളക്കര തീണ്ടുന്നു. മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.രണ്ടാമത്തെ തെറ്റുകാര്‍ ഏഷ്യാനെറ്റിലെ കൂട്ടുമുതലാളിമാരാണ്. വലിയമുതലാളി ചാനല്‍ സായിപ്പിനു വില്‍ക്കുമ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ ചിലതുണ്ടായിരുന്നു. അവര്‍ മലയാളിമനസ്സുകളിലേക്ക് ഇറങ്ങണമായിരുന്നു. അതു ചെയ്യാനുള്ള സാമൂഹ്യബോധവും ചരിത്രജ്ഞാനവും നീതിബോധവും അവര്‍ക്കുണ്ടാകണമായിരുന്നു. കാരണം, ഇത് വക്കം മൌലവിയുടെ നാടാണ്. അതു ചെയ്യാത്ത ഏഷ്യാനെറ്റിലെ ചെറിയമുതലാളിമാര്‍ പിതൃഹത്യചെയ്യാന്‍ മാറ്റാനു കൂട്ടുനിന്ന മക്കളാണ്. മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്‍ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും.ആരാണ് ഈ സമൂഹത്തിലെ ഉപ്പെന്നും ഏഷ്യാനെറ്റിന്റെ ദുരന്തം തെളിയിച്ചു. മാര്‍ക്സിനേക്കാള്‍ വലിയ 'ചുവപ്പ'ന്മാരും ഗാന്ധിയേക്കാള്‍ വലിയ 'സ്വരാജ്യ'ക്കാരുമുള്ള മണ്ണാണിത്. എന്നിട്ടും ഏഷ്യാനെറ്റിനെ സായിപ്പിനു കൊടുക്കുന്നതിനെതിരെ മിണ്ടാന്‍ കേരളത്തിലെ അതുങ്ങള്‍ക്കു പേടിയായിരുന്നു. മലയാളത്തിലെ കപടരക്ഷകര്‍ക്കും പാട്ടദൈവങ്ങള്‍ക്കും സായിപ്പുകൂടിയാലും ഏഷ്യാനെറ്റ് വേണമായിരുന്നു. ഒരു ഭാഷാപദത്തിലെ സംസ്കാരത്തുറയില്‍ സാമ്രാജ്യത്വം പടക്കപ്പലിറക്കുമ്പോള്‍ 'അരുത് ' എന്നു പറയാന്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് നാളെയൊരിക്കല്‍ കേരളം കണക്കെടുക്കും.ഏഷ്യാനെറ്റ് ഒന്നാമതായി ജനങ്ങളുടേത്. ആദിയില്‍, കാശുകൊടുക്കാതെ സര്‍ക്കാരിന്റെ വിളക്കുകാലുകളില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ കാണിച്ചുവളര്‍ന്നത്. അങ്ങനെ, നാടിന്റെ സൌജന്യം പറ്റിയത്. ആ കൂറ് നാടിനോടു കാണിക്കേണ്ടത്.ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല്‍ ചാനല്‍ വില്‍ക്കാമെന്നു പറയുന്ന പണക്കാരന്‍ മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്‍ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്. നക്ഷത്രപത്രങ്ങളില്‍നിന്നും മീഡിയാ അക്കാദമികളില്‍നിന്നും ഇറങ്ങിവന്നവരല്ല, ചെറുപത്രങ്ങളില്‍നിന്നുമുതല്‍ വീഡിയോക്കടകളില്‍നിന്നുവരെ വന്നുകൂടിയ, എഴുപതുകളുടെ ചുവന്ന പ്രബുദ്ധതയില്‍ മുതിര്‍ന്ന, ഒരുപിടി സ്വപ്നചാരികളും ആദര്‍ശകാമികളുമാണ് ഏഷ്യാനെറ്റുണ്ടാക്കിയത്.ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില. ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ ചോരയുടെ വില.ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ.ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും.ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ.

സായിപ്പിന്‍റെ ചവറ്റുകുട്ടയോ നമ്മുടെ നാട്?

അതെ. ചവറ്റുകുട്ട തന്നെ. അങ്ങനെ അല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയുമോ മലയാളിക്ക്?. കഴിയില്ല. കാരണം നമ്മള്‍ പിന്തുടരുന്ന രീതി അതാണ്. വിദേശികളുടെ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള ശ്രമം. ഇതു നമ്മെ എവിടെ കൊണ്ടു എത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാന്‍ മാത്രമെ കഴിയു.
മഹത്തായ ഒരു പൈതൃകത്തിനു അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്കു ഈ തണലിന്ടെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് . ഇതൊക്കെ പറയുമ്പോള്‍ ഇതു മലയാളിയുടെ മാത്രമല്ലല്ലോ ഇന്ത്യക്കാരുടെ മുഴുവന്‍ സ്വഭാവമല്ലേ എന്ന ചോദ്യമുയര്‍നേക്കാം. ഈ ചോദ്യത്തിന് മൌനം പാലിച്ചു നമുക്കു മലയാളികളെയും കേരളത്തെയും കുറിച്ചു മാത്രം സംസാരിക്കാം. കാരണം. നമ്മുടെ ഈ കൊച്ചു നാട് നന്നായിട്ടുപോരെ ഒരു രാജ്യം നന്നാവാന്‍..
വാലന്‍റൈന്‍സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത്‌ കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം .. ഏത് ഓണം...
തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്‍റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലുടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പതിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്‍ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്‌" എന്ന് നമുക്കു മാത്രം എന്താ മനസ്സിലാകാത്തത് ? അതോ ഇംഗ്ലിഷ് മരുന്നുകള്‍ക്കെ തങ്ങളുടെ രോഗങ്ങള്‍ക്ക്‌ ശാന്തി തരാന്‍ കഴിയു എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?
കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹ ശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപോയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജതിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍?.വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടെയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധപതനം.
ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജവം നേടിയെടുക്കുക?
സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമമയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ടം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധര്‍മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സയിപ്പിന്ടെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്‍റെ പോക്കെന്നു മനസിലാക്കുക. ഈ വൈകിയ വേളയിലെങ്കിലും...

പീഡനക്കാരെ ഇതിലേ...ഇതിലേ...

സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളിസ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യ തോത് നമ്മുടെ നാട്ടില്‍ കുടുതലാണെന്നു സമ്മതിക്കാതെ തരമില്ല.നമ്മുടെ നാട്ടില്‍ കാമവെറിയന്‍മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.
കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.
ഇത്തരം "ഫാഷന്‍", പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍റെയും അച്ഛന്‍റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ട് അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.
എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്‍റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെന്കില്‍ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!