Monday, February 9, 2009

“ധീരരക്തസാക്ഷി”



ചെങ്കൊടിക്കീഴിലെ നിൻ വീരഗാഥ
ഉയിരറ്റ ഉടലിലും ചെങ്കൊടിയായ്
ഒരായിരങ്ങൾ ഉയിരർപ്പിച്ചും വളർന്നൊരാപൂമരം
നീയുമതൊലൊരു രക്തസാക്ഷി, നീയുമതിലൊരു ധീരസാക്ഷി.

നിൻ മോഹങ്ങളെല്ലാം ചില്ലുപോലുടഞ്ഞു പോയൊരാമണ്ണിൽ
നിൻ അവസാനതുള്ളിയാശ്രുവും വാർന്നൊലിച്ചു വീണൊരാമണ്ണിൽ
നിൻ അവസാന തുടിപ്പും നിലച്ചു നിശബ്ദാമായോരാമണ്ണിൽ
നിൻ അവസാനതുള്ളി ചോരയും വാർന്നിറ്റുവീണൊരാമണ്ണിൽ

അന്നവിടെ ചിതറിവീണതെല്ലാം നിൻ ഉറ്റവർ വാനോളം-
ഉയർത്തിവെച്ച വർണ്ണസ്വപ്നങ്ങളായിരുന്നു.
അന്നവിടെ വീണുറച്ചതെല്ലാം അലയടിക്കുമാമണ്ണിൽ
ചെങ്കടലായ് ഒരു നാളെങ്കിലും നിന്നുടെ സാക്ഷിയിൽ
ഒരുത്സവം തീർത്തിടും ഞങ്ങളിൽ ഒരു നാളെങ്കിലും നിന്നുടെ
സാക്ഷിയിൽ.

സദാ പുഞ്ചിരിക്കുന്നൊരാ പൂമുഖ താരകം-
പോൽ പൊട്ടിച്ചിരിക്കുകയാണിന്നുമെൻ വിണ്ണിൽ-
നിന്നുടെ മായാത്ത ഓർമ്മകൾ നിത്യവും-
കടലലപോൽ അലയടിച്ചുണർത്തുകയാണെന്നുമെൻ കരയെ,
അവസാനമായ് നാം സല്ലപിച്ചൊരാന്തിയിൽ എനിക്കായ്
പ്രാർത്ഥിക്കുവാൻ നീ പറഞ്ഞൊരാവാക്കുകൾ,
ഇന്നുമെൻ നെഞ്ചിൽ നീറിടുന്ന, ഇന്നുമെന്നുള്ളിൽ വിങ്ങിടുന്നു.
ഈ പോരാട്ടഭൂമിയിൽ പോരാടി നിന്നൊരു യോദ്ധാവു നീ-
ചേതനയറ്റുവീഴുന്ന നേരത്തും വീറോടെ പോരാടാൻ നിന്ന-
ധീരയോദ്ധാവു നീ……..

മായ്ച്ചാലും മായാത്ത വർണ്ണ ചിത്രമായ്-
അണച്ചാലും അണയാത്ത ചിത്ര വിളക്കായ്-
എന്നും നീ ഞങ്ങളിലുണ്ട് നീ മരിക്കാതെ-
അവസാനമായൊരു നോക്കു കാണാൻ കഴിയാത്തൊരാ
വ്രഥ നിഴലായെന്നുമെൻ കൂടെയുണ്ട്,
അനശ്വേരനായ് നീ എന്നുമെൻ ഉള്ളിലുണ്ട്-
എന്നുമാപകയുടെ ആഴമെൻ നെഞ്ചിലുണ്ട്-
പെറ്റമ്മയെ പോലെ സഖാക്കളെ സ്നേഹിച്ച നിൻ നിഷ്കളങ്ക-
മിന്നുമെൻ കണ്ണിലുണ്ട്.

ഒരു കൂടിൽ കഴിഞ്ഞൊരു പൈങ്കിളികൾ നാം
ഉറങ്ങാതെ ഉണ്ണാതെ കുശലം പറഞ്ഞതല്ലേ…..
വേടന്റെയമ്പേറ്റു വീണോരാ നീയാം പൈങ്കിളി,
ഒരായിരം കിളികൾ തൻ ഇണക്കിളിയായിരുന്നു,
ഒരു പൂവായ് വിടർന്നൊരാ നമ്മുടെ സ്നേഹത്തിൽ,
ആയിരമിതളായ് വർണ്ണങ്ങൾ വിതറിയോർ നാം,
ആ പൂവിൽ തളിരിതളോരോന്നും ഞെട്ടറ്റു വീഴവേ…..
നിന്നിതളും പറയാതെ ഞെട്ടറ്റു വീണുപോയ്…
മണോടുമണ്ണായ് അലിഞ്ഞു നീ ചേർന്നിട്ടും നന്ദന
വ്രന്ദാവനം പോൽ പൂക്കുകയാണിന്നും ഞങ്ങടെ മാനസ ഭൂമിയിൽ,
നിൻ‌ വഴിപാതയിലെവിടെയോ ചതിക്കുഴിവെട്ടി കാ‍ത്തി-
രുന്നൊരു ശത്രുവാം കാട്ടാളവർഗ്ഗം.

നിൻ വഴിപാതയിലെവിടെയോ പിഴചുപോയാരാ-
പഴുതിലൂടെ വന്നുനിൻ നേരെയാ
ശത്രുവാം വർഗ്ഗീയ വർഗ്ഗം,
“ഇല്ല മറക്കുകയില്ല ഞങ്ങൾ, ഇല്ല പൊറുക്കുകയില്ല ഞങ്ങൾ”
ഉള്ളിന്റെ ഉള്ളിലെ വെള്ള നൂൽപട്ടിൽ തെറിച്ചു-
വീണൊരാ നീയാം നക്ഷത്രശോണിമ സ്മരണയെന്നും
ഞങ്ങളിൽ ജ്വലിച്ചിടട്ടെ!
ഒരായിരങ്ങൾ രക്തം കൊടുത്തു വളർന്നൊരാപൂമരം…..
നീയുമതിലൊരു രക്തസാക്ഷി, നീയുമതിലൊരീ ധീരസാക്ഷി.

Friday, January 30, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി।ബി।ഐ 'കണ്ടുപിടിച്ചി'രിക്കുന്നു। ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌.എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌.വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം.പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം.എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല.ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്ട്‌? ഏത്‌ കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌.കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌. കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും.നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌.കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌.ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌. മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌.ആരാണ്‌ ഗൂഢാലോചന നടത്തുന്നത്‌? പ്രതിയാര്‌? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍കടപ്പാട്.
കടപ്പാട്।മാത്രഭൂമിമന്ത്രി തോമസ് ഐസക്ക്।

Thursday, December 18, 2008

ഡിസംബർ 18 അന്താരാഷ്ട്ര പ്രവാസിത്തൊഴിലാളി ദിനം

ലോകത്തിലെ കോടിക്കണക്കായ പ്രവാസിതൊഴുലാളികൾക്കായി അന്തർദേശീയ സംഘടന(ഐഎ‌ൽ‌ഒ‌) ആഹ്വാനംചെയതിട്ടുള്ള ദിനമാണ് 18.വിവിധ രാഷ്ട്രങ്ങളുടെ ഭൌതികവും സാമ്പത്തികവുമായ പുരോഗതിയിൽ അന്യദേശക്കാരായ തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്ക് വളരെ വലുതാണ്. ലോക ജനസംഖ്യയിലെ 17.50 കോടി പേർ പ്രവാസികളാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാൽ, അവരെ വേണ്ടുംവിധം ആദരിക്കാനോ അംഗീകരിക്കാനോ എന്തിനു മനുഷ്യനെന്ന പരിഗണന നൽകാൻപോലും അവരുടെ അധ്വാനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കന്ന അതിഥേയരാഷട്രങ്ങളിലെയോ സ്വന്തം നാട്ടിലെയോ സഹജീവികൾ പലപ്പോഴും തയ്യാറാകുന്നില്ല. എന്ന് മാത്രമല്ല നമ്മുടെ നാട്ടിലെ ചില ആളുകളും,ചില രാഷട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവാസികളുടെ സമ്പാദ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും അവരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ പ്രവാസിതൊഴിലാളികളുടെ കുടിയേറ്റം ആരംഭിച്ചതാണ്. അമേരിക്കൻ ഐക്യനാടുകളുടെയും ഓസ്ട്രേലിയ, സിംഗപ്പുർ, ശ്രിലങ്ക, ബ്രിട്ടൻ, ചില അഫ്രിക്കൻ രാജ്യങ്ങൾ മുതലായവയുടെയും ഇന്നത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാ‍ജ്യങ്ങളുടെയും വികസനത്തിനും നിദാനമായതിൽ പ്രാവസികൾക്ക് മുഖ്യപങ്കാണുള്ളത്.ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരായ പ്രവാസിത്തൊഴിലാളികൾ പണിയെടുക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളിലാണ്. കേരളത്തിൽനിന്ന് 28 ലക്ഷത്തോളം പേർ പുറത്തുപോയി പണിയെടുക്കുന്നു. ഒരു വർഷം നമ്മൾ നാട്ടിലേക്ക് അയക്കുന്നത് 25000 കോടിയോളം രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിനു നൽക്കുന്ന ബജറ്റ് വിഹിതത്തിന്റെ ഏഴ് ഇരട്ടിയിലും അധികമാണ് ഈ തുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നിലവാരവും തൊഴിലാളികളുടെ സാങ്കേതികവൈദഗ്ധ്യവും എത്ര ദുർഘടമായ പരിത:സ്ഥിതികളെയും നേരിടാനുള്ള മനോബലവും ഇന്നും ഈ രംഗത്ത് കേരളത്തിന്റെ മേൽക്കൈ നിലനിർത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാ‍സികളുടെയും കുടുബംഗങ്ങളുടെയും ക്ഷേമനിനിധി രൂപീകരിക്കുന്നത്. 12 മത് കേരള നിയമസഭയുടെ ഈ സമ്മേളനം പാസാക്കുന്ന ‘പ്രവാസി കേരളീയരുടെ ക്ഷേമബിൽ 2008‘ ബിൽ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാത്രകയാകുന്നു. ആരൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ പണിയെടുക്കുന്നു എന്ന ക്രത്യമായ വിവരം‌പോലും പ്രവാസികളായ സ്വന്തം പൌരന്മാരെക്കുറിച്ച് ഇല്ലാത്ത രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ നാട്ടിലെ രൂക്ഷമായ ദാരിദ്ര്യവും പട്ടിണിയും കുറച്ചെങ്കിലും മാറ്റാൻ കഴിഞ്ഞതിൽ, ചെലവഴിക്കാവുന്ന പണത്തിന്റെ അളവും ക്രയവിക്രയവും വർധിപ്പിച്ചതിൽ, തൊഴിലില്ലായ്മ വളർച്ചനിരക്കിൽ ഇടിവുണ്ടാക്കിയതിൽ, സമ്പാദ്യങ്ങളും നിക്ഷേങ്ങളും വർധിപ്പിച്ചതിൽ, കൂലി വർധനയോടൊപ്പം തൊഴിലവസരങ്ങൾ സ്രഷ്ടിച്ചതിൽ…. പ്രവാസികളായ തൊഴിലാളികൾക്കുള്ള പങ്ക് വളരെ പ്രധാനമാണ്.
വിസിറ്റിങ് വിസയിൽ ഭാര്യമാരേ കൊണ്ടുവരുന്നത് നിരോധിക്കും എന്ന് പറയുന്ന കാലത്ത് ഈ ദിനം കൊണ്ട് പ്രവാസി തൊഴിലാളികൾക്ക് ഉപാകാരമുണ്ടോ?.

Tuesday, December 16, 2008

രക്തസാക്ഷിത്വം ഭാവിയിലേക്കുള്ള സമരയാത്ര

രക്തസാക്ഷിയുടെ ചോരകൊടുത്തുവളർത്തിയ
നീതിയുടെ വ്രക്ഷം നാം എവിടെ നടും?
സച്ചിദാനന്ദൻ
ഇതൊരു ചോദ്യമല്ല। ഇതിന് ഒരൊറ്റപദം കൊണ്ട് പൂരിപ്പിക്കപ്പെടാവുന്ന ഒരു ഉത്തരവുമില്ല। മറിച്ചിത് മനുഷ്യവംശം അതിന്റെ മനസ്സിലോമനിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ സംഗ്രഹമാണ്। ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാക്കുന്ന മനുഷ്യജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം। രണ്ടുതരം മരണങ്ങളെക്കുറിച്ച് മാവോ – ഒന്ന് ഒരു ചെറുകാറ്റടിച്ചാൽ പതിരുപോലെ പറന്നുപോകുന്ന സാധാരണ മരണമാണ്। മറ്റൊന്ന് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാപർവ്വതം പോലുള്ള കനമ്മുള്ള മരണം. രക്തസാക്ഷികളുടെ മരണവും തുടർന്നുള്ള അവരുടെ ജീവിതവും ഒരു മഹാപർവ്വതത്തിന്റെ ഗാംഭീര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സ്വന്തം ജീവിതം കൊണ്ടവർ മനുഷ്യജീവിതത്തെ ജ്വലിപ്പിക്കുകയും സ്വന്തം ചോരകൊണ്ടവർ ചരിത്രത്തെ ചൈതന്യവൽക്കരിക്കുകയും ചെയുന്നു. പടനിലങ്ങളിൽ അവരിന്നും പൂത്തുനിൽകുന്നു. അനീതിക്ക് മുമ്പിൽ ഇന്നും അവരുടെ ശബ്ദം ഇടിമുഴക്കങ്ങളായി ഇടഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണവർ ഒരു മരണത്തിനുശേഷം പിന്നെയും ഒരു പാടു തവണ മരിക്കാത്തത്. അതിന്റെ മൂല്യം അതർഹിക്കും വിധം ഉൾക്കൊള്ളാനാവാത്തതുകൊണ്ടാണ് മനുഷ്യരിലധികവും ജീവിച്ചിട്ടും ശരിയായർത്ഥത്തിൽ ജീവിക്കാത്തത്.സംഘടനയാണ് സമസ്ത അർത്ഥത്തിലും നിസ്സഹായരായ ചൂഷിതരുടെ ശക്തവും സൂക്ഷ്മവുമായ ആവിഷ്ക്കാര മാധ്യമം. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളിൽ വെച്ച് മനുഷ്യർക്ക് വികലമായ രീതിയിൽപ്പോലും ഒരു നാളും ജീവിതം മാനവികമായൊരർത്ഥത്തിൽ ആഘോഷിക്കാൻ ആവുകയില്ല. സാമൂഹ്യപരതയിലേക്ക് വികസിക്കുന്ന വ്യക്തി സ്വന്തം കാലത്തോട് തീക്ഷ്ണമായി സംഭാഷണം നടത്താനാരംഭിക്കുമ്പോഴാണ് ചരിത്രത്തിൽ സംഘടനകൾ ജന്മം കൊള്ളുന്നത്. തലചൊറിയുന്ന കൈകൾ, ചുരുട്ടുന്ന മുഷ്ടികളായി മാറുന്നതും, പിറുപിറുക്കലുകൾ മുദ്രാവാക്യങ്ങളായി പരിണമിക്കുന്നതും അപ്പോഴാണ്. സാമൂഹ്യവികാസം സാധ്യമാക്കുന്ന പാരസ്പര്യത്തിന്റെ അദ്രശ്യമായ പാലങ്ങൾ തകർത്ത് മനുഷ്യരെ തനിച്ചാക്കി തകർക്കാനുള്ള സർവ്വ ശ്രമങ്ങളും അപ്പോഴാണ് വെല്ലുവിളിക്കപ്പെടുന്നത്. സ്വന്തം വർഗ്ഗത്തിൽ നിന്ന് വേർപ്പെടുത്തുമ്പോൾ താനൊന്നുമല്ലെന്ന് ‘ഒന്നുമല്ലാത്തവരുമായി’ മാറിയ ഒരു ജനത തിരിച്ചറിയുമ്പോഴാണ് അവർ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെപോയ അവരുടെ വാക്കുകൾ ഭുഗർഭത്തിൽ നിന്ന് ഉറവയെന്നപോലെ കുതിച്ചൊഴുകാൻ തുടങ്ങുന്നത്. പർവ്വതാക്രതിപൂണ്ട അലസസഹനങ്ങളിൽ വിള്ളലുകൾ വീണുതുടങ്ങിയ ഒരു കാലത്തെക്കുറിച്ചുള്ള അശാന്തമായ ഓർമ്മകളാണ് ഇന്നും ചരിത്രത്തെ ചൂടുപിടിപ്പിക്കുന്നത്. ജീവിതം വീര്യമാർജ്ജിക്കുന്നതും അത്യന്തം വിസ്ത്രമാകുന്നതും വളർന്ന സ്മരണകളും മാനവിക സ്വപ്നങ്ങളും വർത്തമാനകാലത്തിന്റെ നടുത്തളങ്ങളിൽ വെച്ച് പരസ്പരം കെട്ടിപുണരുന്ന നേരങ്ങളിലാണ്. മറവിയും സ്വപ്നരാഹിത്യവും മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണമാണ്. ഭൂതത്തിലേക്ക് വേരിറക്കാതെയും ഭാവുയിലേക്ക് വിടരാതെയും എങ്ങിനെയാണ് ‘വർത്തമാനം’ സ്വന്തം ഭൂപടം പൂർത്തിയാക്കുക?മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽക്കുന്ന അവേശകരമായ അംഗീകാരമാണ് അനുസ്മരണം. മരിച്ചുപോയവരുടെ ശവകുടീരങ്ങൾക്കുമുന്നിലെ അശ്രപൂജകളല്ല, ജനിക്കാനിരിക്കുന്ന നാളേകളിലേക്കുള്ള കണ്ണുതുറക്കലാണത്. അതൊരിക്കലും ഭൂതകാലത്തേക്കുള്ള തീർത്ഥയാത്രയല്ല, മറിച്ച് ഭാവിയിലേക്കുള്ള സമരയാത്രയാണ്. അതിന്റെ ലക്ഷ്യം കേവലമായ ഓർമ്മപുതുക്കലല്ല, പോയകാലത്തിന്റെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മഹിമകളെക്കുറിച്ചോർത്ത് തരിച്ചു നിൽക്കലുമല്ല. മറിച്ച് പുനരുത്ഥാനവാദികളെ പേടിപ്പിക്കും വിധം വർത്തമാനത്തിലാകെ നിറഞ്ഞുനിൽക്കലാണ്. വർത്തമാനകാലത്തെ നിരന്തരം നവീകരിക്കുകയെന്ന ഭാരിച്ച ചരിത്രദൌത്യമാണ് അതിന് എപ്പോഴും നിർവ്വഹിക്കാനുള്ളത്. സ്മരണകളും സ്വപ്നങ്ങളും സന്ധിക്കുമ്പോഴാണ് സത്യം ജ്വലിക്കുന്നത്. ഭൂതവും ഭാവിയും സർഗ്ഗാത്മകമായി ‘ഇന്നിൽ’ വെച്ച് സംഗമിക്കുമ്പോഴാണ് വർത്തമാനകാലം വിസ്ത്രതമാകുന്നത്.ചരിത്രം മറക്കുന്നവരൊക്കെയും ജീവിച്ചുകൊണ്ട് സ്വയം തീ കൊടുക്കുന്നവരാണ്. മറവിയുടെ മഹാസമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജനത സ്വന്തം ചിതയൊരുക്കുന്നു. അവർക്കിടയിലേക്കാണ്, അവർക്കിയിലാധിപത്യം സഥാപിച്ചിട്ടുള്ള ജനവിരുദ്ധലഹരിയുടെ നിത്യവിസ്മ്രതിയിലേക്കാണ്, തീയാളുന്ന ഓര്മ്മകളുമായി ർക്തസാക്ഷി സഖാക്കൾ വരുന്നത്. അവർ ശവകുടീരങ്ങളിൽ അന്തിവിശ്രമം കൊള്ളുന്നവരല്ല. ബോധാബോധങ്ങളിലെ കയറ്റിറക്കങ്ങളിലും പ്രയോഗങ്ങളിലും സാക്ഷാത്ക്കരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ചോരയിറ്റുന്ന മുറിവുകളിലും അവർ നിറഞ്ഞുനൽക്കുന്നു. അവർ മരിച്ചവരല്ല, മറിച്ച് ജീവിതം ‘ജീവിതതുല്യം’ ജ്വലിച്ച് ജീവിച്ചവരാണ്. സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിന്നകത്ത് നിരവധി ജന്മങ്ങൾ സ്വയം നിർമ്മിക്കുന്നവരാണ്. മരണതുല്യം ജീവിക്കാൻ മനസ്സിലെന്ന് ഒരു ജനത തിരിച്ചറിയിമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്. ജന്മം യാദ്രശ്ചികമായി ലഭിച്ച വിശുദ്ധ വരദാനത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് ആത്മബോധത്തിന്റെ ആകാശത്തേക്കുള്ള ആരോഹണത്തിനുള്ള സാഹസിക ശ്രമമാണെന്നും അപ്പോഴാണ് നാമറിയുന്നത്. ഓരോ രക്ത സാക്ഷിത്വത്തിലും വിവരണവിധേയമല്ലാത്ത വേദനയുണ്ട്. അതേ സമയം ജീവിച്ചിരികുന്നവർക്ക് , ഉജ്വലമാം വിധം ജീവിച്ചിരിക്കാൻ അഗ്രഹിക്കുന്നവർക്ക്, അതിനെ ഒരുത്സവമാക്കി മാറ്റാനുള്ള ഉത്തരവാദിത്വമുണ്ട്. “ഇനിയും സൂര്യേദയങ്ങളും പൂക്കളും എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കും” സ്വന്തം കാലത്തിന്റെ ഭാവുകത്വത്തിനെ രക്തസാക്ഷികളുടെ ഇപ്പോഴും സ്പന്ദിക്കന്ന ഹ്രദയവുമായി ബന്ധിപ്പിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാശ്മിയുടെ അമ്മ എഴുതി: “We will not mourn saphdor, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്. സ്വന്തം രക്തത്തെ സാക്ഷിയാക്കി ജീവിതംസഫലമാക്കാനുള്ള സന്നദ്ധത ഇടിവെട്ടിനും പേമാരിക്കും ഇടയിൽ നിന്നുകൊണ്ട് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കലാണ്. സഫലമീ ജീവിതം എന്ന് ഉള്ളുനിറഞ്ഞ് പാടാനാകും വിധം വർത്തമാനജീവിതത്തിൽ ഇടതടവില്ലാതെ ഇടപെടലാണ്. ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്. രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് ‘അനുസ്മരണം’ ആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ് കണ്ണീർകണങ്ങൾ കനൽക്കട്ടകളാക്കുന്നത്. “മ്രത്യുവിൽ നിന്ന് ഒരു സാന്ത്വനവും പ്രതീക്ഷിക്കാനില്ല. അത് നിഷ്ക്കരുണനാണ്. അത് തനിക്ക് കിട്ടേണ്ടത് മുഴുവൻ പിടിച്ചുപറ്റുക തന്നെ ചെയ്യും” പ്രബോദ്കുമാർ സന്ന്യാൽ പറയുന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വലിയ ശരിയാണ്. എന്നാൽ ജീവിതത്തെ സംബന്ധിച്ച് മറ്റോരു ശരിയുണ്ട്. തങ്ങളോടൊപ്പം ജീവിക്കുന്ന് യാതൊന്നും അത് മരണത്തിനും കൊടുക്കില്ല. സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി കാലത്തിന്റെ ആകാശത്തിലേക്ക് ചില്ലകൾ പടർത്തി പൂത്തുനിൽക്കുന്ന ഒരൊറ്റ ഓര്മ്മയെപ്പോലും ജീവിതത്തിൽ നിന്ന് കവർന്നെടുക്കാൻ മരണത്തെക്കൊണ്ടാവില്ല. ഇക്കാര്യത്തിൽ ജീവിതവും മ്രത്യുവിനോളം കർക്കശ്ശവും നിഷ്കരണവുമാണ്. ഒരൊറ്റ ഉപാധി മാത്രം, എന്നും ജാഗ്രത ജ്വലിച്ചുനിൽക്കണം. എന്നും ജാഗ്രതയോടെ ഉണർന്നിരിക്കണം

Monday, December 15, 2008

രക്ത പതാകയിലെ ദീപ്ത നക്ഷത്രം

രക്തസാക്ഷിത്വം കനലാണ്
എപ്പോഴും ആളികത്തുന്ന കനൽ
കാട്ടുതീ ഉള്ളിലുറങ്ങുന്ന ഒരു തീപ്പൊരി
പോരാളികളുടെ മനസ്സിൽ തീക്കാറ്റ്
തീർത്ത് കനലിനെ ജ്വലിപ്പിക്കുന്നു………

സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2008 ഏപ്രിൽ 16-ന് രണ്ട് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽ‌പ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽ‌പ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളിപ്പെടുത്താൻ വലതുപക്ഷ രാഷ്ടീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.
ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……
അതാണ് സ: വത്സലൻ.
തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽ‌വഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

Sunday, December 14, 2008

പ്രണയനിലാവ്

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് നിനക്കുള്ള പ്രണയലേഖനങ്ങൾ പിറക്കുന്നത്.എഴുതാൻ തുടങ്ങുമ്പോൾ, പക്ഷേ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞു മാറുന്നു. നിന്നോടുള്ളൈ ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിഴുമ്പോഴാണ് നിനക്കുമുന്നിൽ ഞാനൊരുപാട് ചെറുതാക്കുന്നത്.കാമ്പസിലെ പ്രസംഗവേദികളിൽ അഗ്നിച്ചിറക്കുള്ള വാക്കുകൾ വാരിയെറിഞ്ഞുനടന്ന നാളുകളിലെന്നോ പരിചയപ്പെടുമ്പോൾ, കുസ്രതി നിറഞ്ഞ നിന്റെ കണ്ണൂകളിലൊളിപ്പിച്ച ആഴമുള്ള അഭിനന്ദനങ്ങളിലൂടെ തളിർത നമ്മുടെ പ്രണയത്തിന് കാലം വരുത്തിയ നിറഭേദങ്ങളത്രെ:എനിക്കുവേണ്ടി മാത്രം വിടർന്നിരുന്ന ഹ്രദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു…….ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി പോലും എത്ര പെട്ടന്നാണ് നിന്റെ നിയന്ത്രണത്തിലായത്.എന്റെ നഷ്ടങ്ങളിൽ എന്നെക്കാൾ ദു:ഖിയ്ക്കുന്ന, എന്റെ വേദനകളിൽ സ്വാന്തനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമാണ് ഇന്നെന്റെ ജീവസ്പന്ദനം. ഇടിമിന്നലുകൾ ഇരമ്പുന്ന മനസ്സ്, നീയടുത്തെത്തുമ്പൊൾ എത്രപെട്ടെന്നാണ് ശാന്തമാവുന്നത്.നിന്റെ മടിയിൽ തലചായ്ക്കുമ്പൊൾ, നിന്റെ കൈവിരലുകൾ എന്റെ മുടിയിഴകൾ തഴുകുമ്പോൾ, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുമ്പോൾ മനസിൽ തെളിയുന്ന സ്നേഹനിലാവിന് സംഗീതത്തിന്റെ നിറമാണെന്ന് ഞാനറിയുന്നു.അത്മസുഹ്രത്തുകൾക്ക് പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ ഒരാഴ്ചക്കുള്ളിൽ ഏഴുകത്തുകൾ നിനക്കായി എഴുതി. പക്ഷേ എഴുതിയതൊന്നും മതിയായില്ല എന്നൊരു തോന്നൽ, ഉള്ളിൽ തുളുമ്പുന്ന സ്നേഹം അക്ഷരങ്ങളിൽ വന്നു നിറയുന്നില്ലെന്ന് മനസ്സുപറയുന്നു. മുടിയിഴകളാൽ വിരലുകോർത്ത്കണ്ണൂകളിലെ പ്രണയം നുകർന്നു മൊഴികളിലെ പ്രേമം നേഞ്ചിലേറ്റു വാങ്ങി നിന്റെ മടിയിൽ കിടക്കുമ്പോൾ മനസിൽ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്. മധുരമുള്ള വാക്കുകൾക്ക് സുഗന്ധമുള്ള പൂക്കളാക്കാൻ കഴിഞ്ഞെങ്കിൽ എത്ര പ്രണയഹാരങ്ങൾ ഞാൻ കോർത്തേനേ;……………….

Wednesday, October 29, 2008

ഒരുനാള്‍

ഒരുനാള്‍എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും,
അന്നെന്റെ രക്തം കൊണ്ട്‌
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും----------