Thursday, April 15, 2010

സഖാവ് കെ.പി വത്സലൻ അനുസ്മരണം



രക്ത പതാകയിലെ ദീപ്ത നക്ഷത്രം







കത്തിത്തീർന്ന ചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽ
ഓർമ്മകൾ പൂതുലയുമ്പോൾ
പിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക് എന്നും പേടിയായ്
കത്തിനിൽക്കുന്ന ഒരു കനലാണ്
രക്തസാക്ഷിത്വം.....................
.
സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ,ചാവക്കാട് നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽപ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽപ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.

ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽവഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

1 comment:

Anonymous said...

lal salam...