Monday, April 26, 2010

സഖാവ് കെ.പിയുടെ സ്വപ്നം പൂവണിഞ്ഞു.










നൂറേക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്


ചാവക്കാട് നഗരസഭ തിരുവത്ര മുട്ടിൽ - മത്തിക്കായൽ പാടശേഖരത്തിൽ കർഷക കൂട്ടായ്മ നൂറേക്കർ പാടത്ത് ഇറക്കിയ നെൽക്രഷിക്കു നൂറുമേനി വിളവെടുപ്പ്. വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കൊലചെയ്ത നഗരസഭാധ്യക്ഷൻ കെ.പി വത്സലന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വർഷത്തോളം തരിശുകിടന്ന പാടശേഖരത്തിൽ നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണന്റെ നേത്രത്വത്തിലുള്ള കൌൺസിൽ ക്രഷി ആരംഭിച്ചത്.
2006 – 07ൽ 50ഏക്കറിൽ ക്രഷി ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനെ തുടർന്നു 2008-09ൽ കർഷകർ വിത്ത് ഇറക്കിയിരുന്നില്ല. എം‌എൽ‌എയും നഗരസഭാധിക്രതരും പാഡിമിഷനും വീണ്ടും സഹായവുമായെത്തിയതോടെ പാടശേഖര സമിതിയുടെ നേത്രത്വത്തിൽ ക്രഷി പുനരാരംഭിക്കുകയായിരുന്നു.
പ്രതികൂല കാലാ‍വസ്ഥയും ശക്തമായ ചൂടും ഉണ്ടായിട്ടും നൂറുമേനി വിളവെടുക്കാനായതിന്റെ അഹ്ലാദത്തിലാണു പി.കെ ബാലന്റെ നേത്രത്വത്തിലുള്ള പാടശേഖരസമിതി പ്രവർത്തകർ. കൊയ്ത്തുൽ‌സവം സഖാവ് കെ.വി.അബ്ദുൽ ഖാദർ എം‌എൽ‌എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാലിക്കുളം അബാസ്, കൌൺസിലർമാരായ കെ.നവാസ്, കെ.ച്ച്.സലാം, കെ.എം.അലി, ടി.എ.ഹാരിസ്, എം.എ.സുമംഗല, എ.എ.മഹേന്ദ്രൻ, എൻ.കെ.അക്ബർ, കെ.പുരുഷോത്തമൻ, പാഡി മിഷൻ ഡയറക്ടർ ഡോ.ബാലചന്ദ്രൻ, പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിലെ മുഴുവൻ തരിശുഭൂമിയിലും നെല്ലും പച്ചക്കറിയും ക്രഷി ചെയ്യുമെന്നു ചെയർമാൻ എം.എർ രാധാക്രഷ്ണൻ പറഞ്ഞു.









ചിറക്കൽ പാടം ഒരു വിദൂര ദ്രശ്യം

Thursday, April 15, 2010

സഖാവ് കെ.പി വത്സലൻ അനുസ്മരണം



രക്ത പതാകയിലെ ദീപ്ത നക്ഷത്രം







കത്തിത്തീർന്ന ചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽ
ഓർമ്മകൾ പൂതുലയുമ്പോൾ
പിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക് എന്നും പേടിയായ്
കത്തിനിൽക്കുന്ന ഒരു കനലാണ്
രക്തസാക്ഷിത്വം.....................
.
സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ,ചാവക്കാട് നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽപ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽപ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.

ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽവഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Wednesday, April 14, 2010

സഖാവ് കെ.പി. വത്സലൻ രക്തസാക്ഷിത്വ ദിനാചരണം



പുതിയൊരു ലോകം കൊയ്യാൻ ഇറങ്ങിയോൻ
ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....
മൃതിയെ പരിഹസിചാട്ടിയോടിച്ചവൻ
'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്
പലകുറി നമ്മോടുറക്കെ പറഞ്ഞവൻ.
നാളത്തെ പുലരിക്കു കുങ്കുമം ചാർത്തുവാൻ
ചുടു ചോര ചിന്തിയോൻ
അരവയർ ഉണ്ണാൻ കൊതിച്ചൊരു ചെറുമന്റെ
സിരകളിൽ അഗ്നിയായ് ആളിപടർന്നമവൻ
നശ്വരമായോരീ ദേഹം ത്യജിച്ചു നീ
അനശ്വര ചൈതന്യമായ് മാറിയെങ്കിലും
ചിത്തത്തിൽ നീ കണ്ട സ്വപ്‌നങ്ങൾ മണ്ണിതിൽ
ശാശ്വത സത്യമായ് മാറ്റാൻ പോരുതുമീ ഞങ്ങളിൽ
കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്
പടരുക നീ
രക്ത സാക്ഷി .......രക്ത സാക്ഷി ,..

എല്ലാം ത്യജിച്ചവർ !
എന്തും സഹിച്ചവർ !
രക്തനക്ഷത്രങ്ങൾ ! നിങ്ങളാണീ യുഗം
കത്തിച്ചുയർത്തിയ രക്തനക്ഷത്രങ്ങൾ !
കൈക്കൊൾക ഞങ്ങൾതൻ
ധന്യവാദം ! ധീരധന്യവാദം !
ധന്യവാദം ! രക്തനക്ഷത്രമേ
ധന്യവാദം ! ധീരധന്യവാദം


സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനാചരണം

2010ഏപ്രിൽ 16 വൈകീട്ട് 5നു

കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ




ഞാനും നീയും അപരിചിതരാണെങ്കിൽ പ്പോലും ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ‌വെച്ചു നീ അനീതിക്കെതിരെ ശബ്ദമുയർത്തുകയാണെങ്കിൽ ഞാനും നീയും സഖാക്കളാണ്……

വിഷു ആശംസകൾ



സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും

കണിക്കൊന്നകൾ പൂത്തുവിടരുന്നൊരു

പവിത്ര സുന്ദരമാം വിഷുകാലം

ആംശസിക്കുന്നു.








Sunday, April 11, 2010

അമ്മക്ക് തീര്ച്ച യായും ഞാൻ ഒരു കുടിൽ കെട്ടിത്തരും

അമ്മേ, ജീവിതത്തിൽ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് .ഇഷ്ടികക്കട്ടകൾ തലയിലേറ്റി അമ്മ വരുന്നതും അച്ഛന്‍ അവയെ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

നമ്മുടെ ഗ്രാമത്തിൽ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങൾ എനിക്കോര്‍മ്മയുണ്ട്.അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി ഗ്രാമച്ചന്തയിലെത്തിയിരുന്നതും, ആരെങ്കിലുമൊക്കെ അവരുടെ പാടത്ത് പണിക്കു വിളിക്കുമെന്നു കരുതി ആശയോടെ കാത്തിരുന്നതും, ആരും വിളിക്കാത്ത ദിവസങ്ങളിൽ നിരാശരായി തിരിച്ചുവന്നിരുന്നതുമൊക്കെ? ഞാനന്ന് വിശന്നിട്ട് ഒരു പാട് കരയുമായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു, എനിക്ക് തരാനായി അമ്മയുടെ കൈയ്യിൽ ഒന്നുമില്ലായിരുന്നുവെന്ന്.

അമ്മയെന്തുമാത്രം സങ്കടപ്പെട്ടുകാണുമെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഗ്രാമം വിട്ട് എവിടേയ്ക്കെങ്കിലും പോകാമെന്ന് അച്ഛന്‍ തീരുമാനിച്ചപ്പോൾ അമ്മയുടെ മുഖത്തുണ്ടായ പ്രത്യാശയും ഒപ്പം ഉണ്ടായ ചോദ്യഭാവമുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാം.

പുതിയ പുതിയ കാഴ്ചകൾ കാണുന്നതിന്റെ സന്തോഷമായിരുന്നു അന്നെനിക്ക്. വലിയ കെട്ടിടങ്ങൾ, പാര്‍ക്കുകൾ, പ്രത്യേകിച്ചും അതിൽ കളിച്ചുരസിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ. അമ്മയുടെ കണ്ണീർ ഒരു പഴംകഥയാവുമല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സിൽ.

നമ്മളൊരു വലിയ ഇടത്തിലേക്ക് മാറി. എനിക്കും എത്രവേണമെങ്കിലും കളിക്കാമല്ലോ എന്ന സന്തോഷം അടക്കാനാവുമായിരുന്നില്ല.

സാവധാനം ആ സ്ഥലമൊക്കെ കുഴിക്കുകയും നിറയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ, അതിനൊരു വീടിന്റെ രൂപം വന്നു। നമുക്ക് താമസിക്കാനായിരിക്കും ആ വീട് എന്നാണ് ഞാന്‍ കരുതിയത്. കാരണം അമ്മയും അച്ഛനുമൊക്കെ മറ്റു കുറേപ്പേരുടെ കൂടെ അത്രമാത്രം കഷ്ടപ്പെട്ടിരുന്നല്ലോ.

എല്ലാം തീര്‍ന്നു കഴിഞ്ഞപ്പോൾ നമ്മൾ ആ സ്ഥലവും വിട്ടു.

ഇത്രയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് നമ്മൾ എന്തിനുപോകുന്നുവെന്ന് അന്നെനിക്ക് ആശ്ചര്യമായിരുന്നു। പിന്നീട് ഒരിടത്ത്; പിന്നെ മറ്റൊരിടത്ത്.

സാവധാനം എനിക്കു മനസ്സിലായി നമ്മൾ പണിയുന്ന വീടുകളൊന്നും നമുക്കായി ആയിരുന്നില്ലെന്ന്.

അമ്മേ, നമുക്കു വേണ്ടിയല്ലായിരുന്നെങ്കിൽ അമ്മയും അച്ഛനും എന്തിനായിരുന്നു അത്രമാത്രം കഷ്ടപ്പെട്ടത്?

എന്റെ അറിവില്ലായ്മകൊണ്ട് “ചോറ്‌ ഇനിയും വേണം’ എന്ന് ഞാന്‍ വാശിപിടിച്ചു കരയുമ്പോൾ അമ്മ ഒരു മൂലയിൽ മാറിയിരുന്ന് കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്। പിന്നീട് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഇനി ചോറ് കൂടുതൽ ചോദിക്കില്ല എന്ന് ഞാൻ തീര്‍ച്ചപ്പെടുത്തി.

അമ്മ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

പണി കഴിഞ്ഞു വന്നാലും അമ്മക്ക് ഇരിക്കാന്‍ നേരമില്ലായിരുന്നു. ഭക്ഷണം വെയ്ക്കണം, ഉണ്ടായിരുന്ന രണ്ടോ മൂന്നോ പാത്രങ്ങൾ കഴുകണം, തുണി അലക്കണം.

എന്നിട്ടും അമ്മയെന്നെ സ്കൂളിൽ അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു.

പഠിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും സ്കൂളിൽ പോകാൻ എനിക്ക് പേടിയായിരുന്നമ്മേ.

കൂട്ടുകാർ പല പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു। നിന്റെ വീടെവിടെയാണ് എന്ന ചോദ്യത്തിന് എനിക്ക് വീടില്ലെന്ന് പറയുമ്പോൾ അവർ ഉറക്കെ ചിരിക്കുമായിരുന്നു.

പക്ഷികൾ കൂട്ടിലും, വന്യമൃഗങ്ങൾ ഗുഹകളിലും വീട്ടുമൃഗങ്ങൾ തൊഴുത്തിലും കഴിയുമ്പോൾ മനുഷ്യർ വീട്ടിൽ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മൾ മനുഷ്യരല്ലാതാകുമോ അമ്മേ? മൃഗങ്ങൾ പരസ്യമായി വിസര്‍ജ്ജനം ചെയ്യുമ്പോൾ മനുഷ്യർ കക്കൂസുകൾ ഉപയോഗിക്കുന്നുവെന്ന് ടീച്ചർ പറഞ്ഞു തന്നിരുന്നു. പക്ഷെ, നാം ഇതൊക്കെ പരസ്യമായല്ലേ അമ്മേ ചെയ്തിരുന്നത്?

അമ്മ തിടുക്കത്തിൽ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .

ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

അച്ഛന്‍ ജോലിസ്ഥലത്ത് അപകടത്തില്‍പ്പെടുകയും കാലൊടിയുകയും ചെയ്തപ്പോൾ അമ്മ എന്തുമാത്രം കരഞ്ഞു എന്നെനിക്കോര്‍മ്മയുണ്ട്। അച്ഛന്റെ ജോലി പോയെന്നു മാത്രമല്ല, താമസിച്ചിരുന്ന ആ സ്ഥലവും നമുക്ക് നഷ്ടപ്പെട്ടു.

പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയിൽ നാം താമസിച്ചു। ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടിൽ ആളുകൾ അവരുടെ കുപ്പ നമ്മുടെ മേൽ ഇടുമായിരുന്നു.

നാം എവിടെപ്പോകാനാണമ്മേ?

പിന്നീടാണ് ആ സഖാക്കൾ വന്നതും രാത്രി മുഴുവൻ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും.ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകൾ തിളങ്ങുന്നതും സമ്മതഭാവത്തിൽ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.

എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകൾ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാൻ കരുതി.ചില സര്‍ക്കാർ ഉദ്യോഗസ്ഥർ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാർ പറഞ്ഞു. സര്‍ക്കാർ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവർ വീടുകൾ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കൾ പറഞ്ഞത് അച്ഛന്റെ കൂട്ടുകാർ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

അമ്മേ, സര്‍ക്കാരിന്റെ കൈയ്യിൽ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടിൽ താമസിക്കാമായിരുന്നു.

സഖാക്കൾ സ്ഥിരമായി നമ്മുടെ ചേരിയിൾ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകൾ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളിൽ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോൾ സഖാവ് പറഞ്ഞു.

"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകൾ പണിയാൻ പോകുന്നു।“

എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌।

അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികൾ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോൾ, പെട്ടെന്ന് പോലീസ് മാമന്‍‌മാർ നമുക്കു നേരെ ഓടിവന്നു।

ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നിൽ ഒളിച്ചിരുന്നു.പെട്ടെന്ന് പോലീസുകാർ എല്ലാവരേയും തല്ലാൻ തുടങ്ങി। ചിലർ വസ്ത്രങ്ങൾ ചീന്താൻ തുടങ്ങി; മറ്റു ചിലർ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവർ കീറി.

അമ്മേ, എന്തിനാണവർ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റിൽ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?

അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.

അമ്മേ, നമ്മൾ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവർ നമ്മെ തല്ലുന്നത്? നമ്മൾ വീടുകളിൽ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു। ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയിൽ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാൻ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും.ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടിൽ കെട്ടിത്തരും"

കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ച ജി.മമതയുടെ രചന .

Thursday, March 18, 2010

ഇ.എം.സ് - എ.കെ.ജി അനുസ്മരണം

ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തം പ്രയോഗിക്കേണ്ടത്. നാടിന്റെ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന ഇടപെടല്‍ സാമൂഹ്യ വികാസത്തിന് ഏറെ സഹായകമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതില്‍ തനതായ സംഭാവന ചെയ്ത സൈദ്ധാന്തികനാണ് സ: ഇ.എം.എസ്.

സൈദ്ധാന്തികമായ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അതനുസരിച്ച് ജനങ്ങളെ സമരോത്സുകരാക്കുകയും ചെയ്യുക എന്നതും ഏറെ പ്രധാനമാണ്. ഈ പ്രക്രിയയിലൂടെ ജനങ്ങളുടെ ബോധത്തെ മുന്നോട്ടുനയിക്കുക എന്ന കടമ സ: എ.കെ.ജി വിജയകരമായി നിര്‍വ്വഹിച്ചു.

ഇങ്ങനെ മാര്‍ക്സിസ്റ് സിദ്ധാന്തത്തെ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് അത് ജനങ്ങളുടെ ഹൃദയങ്ങളില്‍ ആണ്ടിറങ്ങുന്ന വികാരമായും തിരിച്ചറിവായും മാറ്റി എടുത്തു എന്നതാണ് എ.കെ.ജിയും ഇ.എം.എസും ചെയ്ത സുപ്രധാനമായ ദൌത്യം. ഇതിന്റെ ഫലമായാണ് ഉന്നതമായ ജനാധിപത്യബോധവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നിലനില്‍ക്കുന്ന ഇന്നത്തെ കേരളം രൂപം കൊണ്ടത്.

ത്യാഗിവര്യരായ ഈ സഖാക്കളുടെ സംഭാവനകളെ വിശദമായി പ്രതിപാദിക്കുക ഈ ചെറിയ ലേഖനത്തില്‍ അസാധ്യമാണ്. സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. ആ നിലയില്‍നിന്നിരുന്ന കേരളത്തെ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇ.എം.എസ് നിര്‍വ്വഹിച്ചത്. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂട്ടിനകത്തായിരുന്നു അന്ന് കേരളജനത കഴിഞ്ഞിരുന്നത്. ജാതീയവും മതപരവുമായ ചിന്തകളില്‍ കുരുങ്ങിക്കിടന്ന ജനതയെ വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടി സംഘടിപ്പിക്കുന്നതിന് ആശയപരമായ നേതൃത്വം നല്‍കി എന്നതാണ് ഇ.എം.എസിന്റെ സുപ്രധാനമായ സംഭാവനകളിലൊന്ന്.

വര്‍ത്തമാനകാലത്തും ജാതീയവും വര്‍ഗീയവുമായ സ്വത്വരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പുരോഗമനപരം എന്ന മുഖംമൂടിയണിഞ്ഞുകൊണ്ട് പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടിയാണ് ഇത്തരമൊരു ആശയം ശക്തിപ്രാപിച്ചത്. പഴയ നക്സലൈറ്റ് നേതാക്കളില്‍ പലരും ഇതിനു സമാനമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് മുമ്പുതന്നെ കടന്നുവരികയുണ്ടായി. കമ്മ്യൂണിസ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പത്തെ ഇത്തരത്തിലുള്ള സ്വത്വരാഷ്ട്രീയ നിലപാടുകളുമായി യോജിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമവും അവര്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ശക്തമായ സൈദ്ധാന്തിക ആക്രമണമാണ് ഇ.എം.എസ് നടത്തിയത്. എന്നാല്‍ ഇന്ന് വീണ്ടും സ്വത്വവാദികള്‍ പഴയ ആശയങ്ങള്‍ പുതിയ കുപ്പികളില്‍ നിറച്ച് രംഗപ്രവേശം ചെയ്യുന്നുണ്ട്. സ്വത്വബോധം മുമ്പുണ്ടായിരുന്നുവെങ്കിലും അത് സ്വത്വരാഷ്ട്രീയമാക്കി പരിവര്‍ത്തിച്ച് പ്രയോഗിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍. ആ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഇരകളായി നമ്മുടെ നാട്ടില്‍ പലരും മാറിയിട്ടുണ്ട്. ഇതിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റുകാര്‍ വളര്‍ത്തിയെടുത്ത വര്‍ഗപരമായ യോജിപ്പിന്റെ രാഷ്ട്രീയം തകര്‍ക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തുക എന്നത് വര്‍ഗ രാഷ്ട്രീയ സമീപനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ജാതിരഹിതവും മതേതരവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ഇ.എം.എസിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ സമീപനം അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ ഭാഷാപരമായ സവിശേഷതകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇ.എം.എസ് എഴുതിയ പുസ്തകമാണ് 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നുള്ളത്. കേരള ജനതയുടെ സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം ഭാഷാപരമായ പ്രത്യേകതയുടെയും കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെയും സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളെ വിശകലനം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള വിശകലനത്തിലൂടെ ആധുനിക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇ.എം.എസ് മുന്നോട്ടുവച്ചിരുന്നു. ഭാവികേരളം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും കുത്തക മുതലാളിത്തത്തിനും എതിരായുള്ള ഒന്നാവണം എന്ന സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിരാജാവിന്റെ ഐക്യകേരളം എന്ന സങ്കല്‍പ്പത്തെ എതിര്‍ത്തുകൊണ്ട് ഇ.എം.എസ് എഴുതിയ കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ് കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം എന്ന ലഘുലേഖ യഥാര്‍ത്ഥത്തില്‍ ആധുനിക കേരളത്തെ സംബന്ധിച്ചുള്ള ഒരു രൂപരേഖ തന്നെയായിരുന്നു.

ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തെ രൂപപ്പെടുത്തുവാനുള്ള സാഹചര്യവും ഇ.എം.എസിന് ലഭിക്കുകയുണ്ടായി. 1957 ലെ കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടിനെ പ്രായോഗികമാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വെളിച്ചംവീശുന്നത്. ആഗോളവല്‍ക്കരണ കാലഘട്ടം കേരള വികസനത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോള്‍ അത് എങ്ങനെ തരണം ചെയ്യണം എന്ന് കണ്ടെത്തുവാനുള്ള ഇടപെടലും ഇ.എം.എസ് നടത്തുകയുണ്ടായി. എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഈ കാര്യത്തിലേക്കാണ് ശ്രദ്ധ ഊന്നിയത്. ഇങ്ങനെ കാലത്തിനൊപ്പം വളരുക മാത്രമല്ല ആ വളര്‍ച്ചയ്ക്ക് നേതൃത്വപരമായ പങ്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇ.എം.എസിന്റേത്. ചരിത്രത്തിനു മുമ്പേ നടന്നയാള്‍ എന്ന വിശേഷണം ഇതുകൊണ്ടുതന്നെയാണ് ഇ.എം.എസിന് ഇണങ്ങുന്നത്.

പാവങ്ങളുടെ പടത്തലവന്‍ എന്നത് എ.കെ.ജിയുടെ ഒരു വിശേഷണം മാത്രമല്ല. മറിച്ച്, സഖാവിന്റെ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ വാചകം തന്നെയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍നിന്ന് പഠിച്ച് അവരെ നയിച്ച കമ്മ്യൂണിസ്റായിരുന്നു എ.കെ.ജി. അതുകൊണ്ടുതന്നെ സഖാവിന്റെ ജീവിതം സമരപോരാട്ടങ്ങളുടെ നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങളില്‍ ആണ്ടിറങ്ങുക എന്നതും എ.കെ.ജിയുടെ സവിശേഷമായ സ്വഭാവം തന്നെയായിരുന്നു.

നവോത്ഥാന പ്രസ്ഥാനമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനപരമായ ചലനങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു സ്ഥാനമാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ളത്. ആ സത്യാഗ്രഹസമരം നവോത്ഥാന കേരളത്തിന്റെ സമരകാഹളം തന്നെയായിരുന്നു. ആ സമരത്തില്‍ വളണ്ടിയര്‍ ക്യാപ്ടനായി എ.കെ.ജി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ് പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സജീവമായി സഖാവ് നിറഞ്ഞുനിന്നു. അക്കാലത്ത് ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിനെത്തുടര്‍ന്നുണ്ടായ ഭീകരമര്‍ദ്ദനവും.

കര്‍ഷകജനതയുടെ സമരപോരാട്ടങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും എ.കെ.ജി ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലും ഉത്തര്‍പ്രദേശിലെ ഗ്രാമീണമമേഖലയിലും ബീഹാറിലെ കാര്‍ഷിക ഭൂമിയിലും സഖാവ് കര്‍ഷകര്‍ക്കൊപ്പം നിന്ന് പൊരുതി. കേരളത്തില്‍ നടന്ന ഐതിഹാസികമായ മിച്ചഭൂമി സമരത്തില്‍ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം പോര്‍നിലങ്ങളില്‍ എ.കെ.ജി സജീവ നേതൃത്വമായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകജനത ഭൂമിയില്‍നിന്ന് എടുത്തെറിയപ്പെടുന്ന സാഹചര്യം സംജാതമായപ്പോള്‍ അവിടെ അവര്‍ക്കൊപ്പം നിന്ന് എ കെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചവയായിരുന്നു.

കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്നത് കമ്മ്യൂണിസ്റുകാരുടെ എക്കാലത്തെയും മുദ്രാവാക്യമായിരുന്നു. അതുകൊണ്ടാണ് 1957 ലെ ഒന്നാമത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ അട്ടിമറിക്കാനാണ് പിന്നീട് വന്ന വലതുപക്ഷ മന്ത്രിസഭ ശ്രമിച്ചത്. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് 1967 ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം കൊണ്ടുവന്നത്. കമ്മ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഇടങ്ങള്‍ പോലും സമ്പന്നരുടെ കൈകളിലേക്ക് തിരിച്ചുനല്‍കുന്നതിനുള്ള നിയമങ്ങളാണ് വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊണ്ട് മിച്ചഭൂമിയുടെ അളവ് കുറഞ്ഞുവന്ന നിലയുണ്ടായി. അതിന്റെ ഫലമായി ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഇവ പതിച്ചുനല്‍കുക എന്ന കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രാവര്‍ത്തികമായില്ല. 1967 ലെ ബില്ല് തന്നെ പ്രായോഗികമാക്കുന്നതിന് 1970-ല്‍ വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ പോരാട്ടങ്ങളിലും നേതൃനിരയില്‍ത്തന്നെ എ.കെ.ജി ഉണ്ടായിരുന്നു.

നിയമം നിലനില്‍ക്കുന്നു എന്നതുകൊണ്ടുമാത്രം പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിച്ചുകൊള്ളണമെന്നില്ല. ബ്യൂറോക്രസിയുടെയും കോടതികളുടെയും ഇടപെടലുകളെ എല്ലാം മറികടന്നുവേണം ഇത് പ്രായോഗികമാവാന്‍. അതുകൊണ്ടുതന്നെ നിയമം പ്രായോഗികമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭരണവും സമരവുമെന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. ചരിത്രത്തിലെ ഇത്തരം അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. എ.കെ.ജിയും ഇ.എം.എസും തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതന്ന ഈ മാതൃക കേരളത്തിലെ കമ്മ്യൂണിസ്റുകാര്‍ പിന്തുടരുകയാണ്.

ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ഭൂസമരവും നടക്കുന്നത്. എ.കെ.എസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടിയത് ഇതിന്റെ ഫലമാണ്. ആ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഈ പ്രക്ഷോഭം ഉന്നയിക്കുന്നത്. ഇത് ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള സമരമല്ല. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള സമരപോരാട്ടമാണ്. ചെങ്ങറയില്‍ നടന്ന ഭൂസമരവും ഇതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. മറ്റെല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടും അവരുടെ കൂടി പ്രശ്നങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടുമാണ് വയനാട്ടില്‍ സമരം നടക്കുന്നത്.

എന്നാല്‍, ചെങ്ങറയില്‍ നടന്ന സമരം അവിടത്തെ തൊഴിലാളികളുടെ എതിര്‍പ്പ് മുഴുവനും ഉണ്ടാക്കിയെടുത്തതും ഭൂരഹിതരും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കപ്പെട്ടതുമായ ഒന്നാണ്. വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടിയാണ് വയനാട്ടിലെ ഭൂസമരം നടക്കുന്നത് എന്നതുകൊണ്ടാണ് ആ സമരത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ചെങ്ങറയിലെ സമരത്തിന് വലിയ പിന്തുണയുമായി ഇത്തരം മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്. രണ്ടും ഭൂസമരമാണ്. എന്നാല്‍ ഒന്ന് മികച്ചതായതും മറ്റൊന്ന് തഴയപ്പെടുന്നതിന്റെയും പിന്നിലുള്ളത് രാഷ്ട്രീയമാണ്; വര്‍ഗസമരത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയം; സ്വത്വരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയം. ഈ വസ്തുതയെ നാം തിരിച്ചറിയണം.

ഇ.എം.എസും എ.കെ.ജിയും തങ്ങളുടെ ജീവിതം ആരംഭിക്കുന്ന കാലത്ത് കേരളം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്‍ ജനതയെ ഒതുക്കിനിര്‍ത്തിയിരുന്നു. അതിനെതിരായുള്ള വലിയ പോരാട്ടമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി വര്‍ഗ കാഴ്ചപ്പാടോടെ ഇവിടെ നടന്നത്. അതാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇത്തരത്തില്‍ സാമൂഹ്യമായി ഏറെ മുന്നോട്ടുപോയ കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഭിന്നിപ്പിക്കുവാനുള്ള പരിശ്രമമാണ് വലതുപക്ഷം നടത്തുന്നത്. അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സ്വത്വരാഷ്ട്രീയവാദികളെ തുറന്നുകാട്ടി മുന്നോട്ടുപോവുക എന്നതും വര്‍ത്തമാനകാലത്ത് പ്രധാനമാണ്. ഒപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് പ്രതിജ്ഞ ചെയ്യുകയുമാണ് ഇ.എം.എസിന്റെയും എ.കെ.ജിയുടെയും അനുസ്മരണ ദിനത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

Saturday, February 20, 2010

തളിപ്പറമ്പിന് ആര് ഉത്തരവാദി?

ജീവിതമെന്നത് പുത്തൻകാഴ്ചകളാണെന്നും തുറന്നിട്ട പ്രദർശനമാണെന്നും പഠിപ്പിക്കുന്ന പുതിയ വിശാലചിന്തയ്ക്കുള്ള കരിയാത്ത മുറിവിന്റെ അടയാളം.

ക്ലാസ്മുറികളെ മരണശയ്യയാക്കുക. പാഞ്ഞുവരുന്ന മരണവേഗതയ്ക്കു മുന്നിലേക്ക് പുസ്തകക്കെട്ടുമായി നടന്നടുക്കുക. എല്ലാം കൂട്ടത്തോടെ. ദാലിയൻ ചിത്രത്തെ ഓർമിപ്പിക്കുന വിഭ്രമാത്മകമായ മരണദർശനങ്ങളിലേയ്ക്ക് നമ്മുടെ കൌമാരത്തെ കൂട്ടിക്കൊണ്ടുപോയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെയും ക്ലാസ്മുറികളിലും പുസ്തകസഞ്ചിയിലും മരണം കൂടുകെട്ടാൻ തുടങ്ങിയത്തിന്റെ കാരണം അന്വേഷിക്കാതെയുമുള്ള മുന്നോടുപോക്ക് മഹാപാതകമാകും.

കൊതിയോടെ ജീവിതത്തെ പ്രണയിക്കാൻ തുടങ്ങേണ്ട കാലത്ത് അതിനേക്കാളേറെ വാശിയോടെ മരണത്തെ വാരിപ്പുണരുന്ന കൌമാരങ്ങളെ സ്രഷ്ടിച്ചെടുത്തതിന്റെ ഉത്തരവാദിത്വം ആരേൽക്കും? അപക്വപ്രണയങ്ങളുടെയും അടിപതറലിന്റെയും കഥകളായി കുരുന്നുമരണങ്ങളെ കൂട്ടിവായിക്കാനാണ് നമുക്ക് താല്പര്യം. കൌമാരത്തിനു പ്രണയം പുതിയതല്ല. എന്നാൽ നമ്മുടെ കുട്ടികളുടെ പ്രണയസങ്കൽപ്പത്തെ വികലമാക്കിയതാരാണ്. ജീവിതം രസിക്കലാണെന്നും ശരീരം ആകർഷിക്കാനുള്ള ഒരുപകരണമാണെന്നും പെൺകുട്ടിയ്ക്കും, പെണ്ണ് ശരീരമാണെന്നും പ്രണയസ്വകാര്യതകൾ പോലും ഒരു മൊബൈൽകാമറയിലൂടെ നാടുമുഴുവൻ പങ്കുവയ്ക്കാനുള്ളതാണെന്നും ആൺകുട്ടിക്കും ഓതിക്കൊടുത്തതാരാണ്? നിത്യവും കണ്മുന്നിലിരുക്കുന്ന കുഞ്ഞുങ്ങളുടെ മാറ്റങ്ങളെ കണ്ടറിയാൻ കഴിയാത്തവരായി അധ്യാപകർ മാറിയതും മക്കളുടെ മനോവിചാരങ്ങളുടെ ഗതിവേഗമറിയാത്ത മാതാപിതാകൾ ഉണ്ടായതും ഏതു കാലത്തിന്റെ സ്രഷ്ടിയാണ്? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തിരു.
ഇങ്ങിനെയായിരുന്നില്ല നമ്മുടെ ചുറ്റുപാടുകൾ। മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ കുഞ്ഞുങ്ങളെയും മാറ്റിയെടുക്കാനുള്ള് തത്രപ്പാടായിരുന്നല്ലോ. പക്ഷെ നമ്മുടെ പൊങ്ങച്ചത്തിനു മീതെ കൂടുകൂട്ടാൻ കത്തിരുന്ന കഴുകന്മാരെ കാണാനാവാതെ പോയതാണ് ദുരന്തങ്ങൾക്ക് പാതയായത്.

പുതിയ കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും കുട്ടികൾ കുട്ടിത്തം കൈവിടുന്നതും പുസ്തകതാളിൽ മയിൽപീലി ഒളിപ്പിച്ചിരുന്ന അഞ്ചാം ക്ലാസുകാർ അതിരുവിട്ട പ്രണയക്കുറിപ്പുകൾ സൂക്ഷിച്ചതും കണേണറുകൊണ്ടും കൈമാടിക്കൊണ്ടും പ്രണയം പകർന്ന കൌമാരം രണ്ടാംകാഴ്ചയിൽതന്നെ ശരീരം പകരാൻ തുടങ്ങിയതും നാമറിഞ്ഞില്ല। പത്താംക്ലാസ് പൂർത്തിയാക്കിയ മകൻ പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ നാം സന്തോഷിച്ചു. പുത്തൻ ബാങ്കുകാരന്റെ പണപ്പിരിവിനുള്ള ഗുണ്ടയായും അയൽപക്കത്തെ കളിക്കൂട്ടുകാരിയുടെ ചിത്രവും ശരീരവും വിറ്റുമാണ് അവൻ പണമുണ്ടാകൂന്നതെന്ന് നാമറിയാതെപോയി. വർണാഭമായ അലങ്കാരങ്ങൾ ആടിത്തിമിർക്കുന്ന പ്രണയങ്ങൾ, ചോക്ലേറ്റ് പോലെ മധുരതരവും ലോലവുമായ ക്യാമ്പസുകൾ-സ്വീകരണമുറിയിലും സിനിമാകൊട്ടകയിലും കാഴ്ച്കളിൽ ലയിച്ചിരിക്കുമ്പോൾ തൊട്ടരികിലിരിക്കുന്ന കുട്ടികൾ നായികയും നായകനുമായി സങ്കൽപകൊട്ടരങ്ങളിൽ ചേക്കേറുന്നതും മനോരോഗികളാവുന്നതും നാമറിഞ്ഞില്ല. I.T.പാർക്കിൽ നിന്നിറങ്ങി മദ്യശാലയിൽ ക്ഷീണം മാറ്റുന്ന മലയാളിക്കുഞ്ഞുങ്ങളുമുണ്ടെന്നും രാത്രികളിൽ ഇവർക്ക് ഉറഞ്ഞാടാൻ നമ്മുടെ നഗരങ്ങളിലും താവളങ്ങളൊരുങ്ങുന്നുണ്ടെന്നും നാം സമ്മതിക്കില്ല്ല. അല്ലെങ്കിൽ ഇതിനെയൊക്കെ ജനറേഷൻ ഗ്യാപ് എന്ന ഓമനപ്പേരിട്ടു വിളിച്ചു നാം നിലവാരമുള്ളവരായി.

കച്ചവടക്കാർ മെനഞ്ഞ തന്ത്രങ്ങളോന്നും തിരിച്ചറിയാതിരുന്നതാണ് ദുരന്തം. അവർ ആശയം കൊണ്ട് അധീശത്വം നേടി. നമ്മുടേതെല്ലാം ചീത്തയാണെന്നും പഴഞ്ചനാണെന്നുമുള്ള പാഠങ്ങൾ അവർ നമ്മെ പഠിപ്പിച്ചു. ഭാഷ, സാംസകാരം, ജീവിതം, വസ്ത്രം, ഭക്ഷണം…….എല്ലാം മാറ്റാൻ കുഞ്ഞുങ്ങളേക്കാൾ തിരക്കു കൂട്ടിയ മുതിർന്നവരുണ്ട്. എല്ലാ കച്ചവടങ്ങളും നല്ലതെന്ന് പറയുന്നേടത്തേയ്ക്ക് നമ്മുടെ മനസ്സിനെ പരുവപ്പെടുത്തിയാണ് അവർ കച്ചവടം തുടങ്ങിയത്. ലാഭവും നേട്ടവും മാത്രമായി ജീവിതം.
മരണത്തിലേയ്ക്ക് നടന്നുകയരുയവരുടെയും പീഡനങ്ങളിൽ ജന്മം തകർന്നവരുടെയും കൂട്ടത്തിൽ മഹാഭൂരിപക്ഷവും മധ്യവർഗത്തിലോ അതിനുതാഴെയോ ഉള്ളവരാണ്. കാലത്തിന്റെ എല്ലാ ദുരിതങ്ങളോടിമൊപ്പം ഇതിനും ഇവർ ഇരകളാകുന്നു. ഈ കുട്ടികൾ കാണുന്നതും അറിയുന്നതും മുകളിലുള്ളവരുടെ ജീവിതമാണ്. അതിനൊപ്പം ഓടിയെത്താനുള്ള കൊതിയിൽ പലതും അവർ മറന്നുപോകുന്നു. കൊച്ചുകൊച്ചുപ്രലോഭനങ്ങൾ കൊണ്ട് അവരെ താളത്തിനു തുള്ളിക്കാനാവുമെന്ന് കണ്ടെത്തിയ ചിലരുണ്ട്. നാമറിഞ്ഞില്ലെങ്കിലും നമ്മുടെ കുട്ടികളുടെ മനസ്സ് അവർ പഠിച്ചെടുത്തു.
കുരുന്നുരക്തം ചിതറിയ പുസ്തകകെട്ടുകൾ ഇനിയും നാം കണികാണും.ജീവിതവും സംസ്കാരവും കൈവിട്ടുപോകുമ്പോഴും കുരുന്നുകൾ ഭ്രാന്തമായി മരണത്തിലേയ്ക്ക് നടക്കുമ്പോഴും കാഴ്ചകളിൽ നിന്ന് നമ്മുക്ക് തെന്നിമാറാം. സമ്രദ്ധമായ ആട്ടവും പാട്ടും നമ്മെ രസിപ്പികാനുണ്ട്. പക്ഷെ എത്ര നാൾ? നമ്മുടെ വൈകുന്നേരങ്ങളിലും നാം കാത്തിരിക്കുന്ന ഒരു കുഞ്ഞുണ്ട്. അവൻ/അവൾ ഒരു ദിനം മടങ്ങിയെത്താതിരുന്നാൽ?