Monday, May 3, 2010

മഴ










എനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട്‌ സ്കൂളിൽ പോകുമ്പോൾ ഇടവഴിയിൽ വെച്ചെന്റെ കുട മറിച്ച്‌ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ... മഴ തോർന്ന പറമ്പിൽ ഓടിക്കളി‍ക്കുന്ന... എന്റെ ആ കുട്ടിക്കാലം മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകൾ...അത് എല്ലാം ഇന്ന് ഒരു സ്വപ്നമായി മാറിയിരിക്കുന്നു. ഇനി എന്ന് തീരും ഈ പ്രവാസകാലം എന്ന് ഒരു നിശ്ചയമില്ലെങ്കിലും ആ കാലത്തിനിടക്ക് ഒരിക്കലെങ്കിലും മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന മഴയത്ത് എന്റെ എല്ലാ ദു:ഖങ്ങളും കഴുകികളഞ്ഞ് ഒരു നാലാം ക്ലാസുകരനാവാൻ മോഹം.

മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം.. എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം... എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു.. എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും.. എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു... ചിലപ്പോൾ സ്വാന്തനമായി.. ചിലപ്പോൾ ആശ്രയമായി.. മറ്റു ചിലപ്പോൾ എന്റെ കണ്ണുനീർ മറയ്ക്കാനുള്ള ഒരു ആയുധമായി.. ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട്‌ ചേർത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നിൽ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്ന.............

Friday, April 30, 2010

മെയ് ദിനാശംസകൾ













അധ്വാനിക്കുന്നവന്റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനവും ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.1884ൽ Federation of Organized Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേൽ‌പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുവാന്‍ നിർബതന്ധിതരായിരുന്ന തൊഴിലാളികൾക്കിടയിൽ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടർന്നു കയറി.1886 ഏപ്രിൽ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികൾ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.
ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വർഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകർക്കു വാനും അവർ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങൾ നൽക്കിയും കൂടുതൽ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവർ പൂർത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിർമ്മാണതൊഴിലാളികൾക്കും തുണിമിൽ തൊഴിലാളികൾക്കും ജോലി സമയത്തിൽ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികൾക്കായി സമരം ശക്തമാക്കി.
1886 മെയ് മൂന്നിന് മക്കോർമിക്ക് റീപ്പർ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഹൈ മാർക്കറ്റ് സ്ക്വയറിൽ ഒരു യോഗം ചേർന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോൾ ഒരു സംഘം പോലീസുകാർ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിർത്തിവെക്കാൻ അവർ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
ആൽബർട്ട് പാർസൻസ്സ്, ആഗസ്റ്റ് സ്പൈസ്, അഡോൾഫ് ഫിഷർ, ജോർജ്ജ് ഏങ്കൽ എന്നിവരെ 1887 നവംബർ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേർക്ക് (മൈക്കേൽ ഷ്വാബ്, സാമുവേൽ ഫീൽഡെൻ, ഓസ്കാർ നീബെ)1893ൽ മാപ്പു ലഭിച്ചു.
ഹൈ മാർക്കറ്റ് സംഭവവും അതിനെത്തുടർന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയർന്നു . 1890 മെയ് ഒന്നു മുതൽ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷൻ ഓഫ് ലേബർ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.
പോലീസിനെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട്‌ ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമർത്താനാണ്‌ തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്‌.ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകൾക്ക്‌ പരിക്കും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാർഡ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓർമ്മക്കുമുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ്‌ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം ഈ ദിനം ആഘോഷപൂർവം കൊണ്ടാടുന്നത്‌.
1886 ൽ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികൾ നടത്തിയ അവകാശസമരത്തെ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത അതേവർഗ്ഗണത്തിൽ പെട്ടവർ തന്നെയാണ്‌ ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്‌.തൊഴിലാളികളെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ യഥാസമയം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ നൽക്കാൻ ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾ കടുത്ത ചൂഷണത്തിനും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌.ആഗോളവൽക്കരണവും സൈനിക മേധാവിത്തവും കൊണ്ട്‌ ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാൻ സാമ്രാജിത്ത ശക്തികൾ കൊണ്ടുപിടിച്ച്‌ ശ്രമിക്കുകയാണ്‌.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനികളുടെ അധീനതയിൽ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട്‌ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്‌.

രാഷ്‌ട്രീയത്തെ ആരാഷ്‌ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തി സങ്കീർത്തനങ്ങൾ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങൾ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത കൊണ്ട്
അന്വേഷണങ്ങളെ അപവാദങ്ങൾ കൊണ്ട്
മൂടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടതിൽ അതിനെയെല്ലാം സംഘടിത ശക്തി ഉപയോഗിച്ച് തൊല്പിച്ചിട്ടാലാതെ പുതിയൊരു ലോകം സ്വപ്നം കാണാൻ നമ്മുക്ക് കഴിയുകയില്ല.

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയിൽ കത്തിയമരും...... അതിന്റെ ചാരത്തിൽ നിന്നും ഒരു പുതിയ സമൂഹം ഉയർന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള, അനുദിനം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുന്ന പുത്തൻ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാൽ വർണ്ണാഭമായ ചക്രവാളവും ആർത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.....


ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവർഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർഗ്ഗീയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികൾക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളിൽ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളിൽ പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ കിളിർപ്പിക്കാനും ഈ സാർവ്വദേശീയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ.

എട്ടു മണിക്കൂർ അധ്വാനം - എട്ടു മണിക്കൂർ ആഹ്ലാദം - എട്ടു മണിക്കൂർ വിശ്രമം

എല്ലാവർക്കും എന്റെ മെയ് ദിനാശംസകൾ

Monday, April 26, 2010

സഖാവ് കെ.പിയുടെ സ്വപ്നം പൂവണിഞ്ഞു.










നൂറേക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്


ചാവക്കാട് നഗരസഭ തിരുവത്ര മുട്ടിൽ - മത്തിക്കായൽ പാടശേഖരത്തിൽ കർഷക കൂട്ടായ്മ നൂറേക്കർ പാടത്ത് ഇറക്കിയ നെൽക്രഷിക്കു നൂറുമേനി വിളവെടുപ്പ്. വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കൊലചെയ്ത നഗരസഭാധ്യക്ഷൻ കെ.പി വത്സലന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വർഷത്തോളം തരിശുകിടന്ന പാടശേഖരത്തിൽ നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണന്റെ നേത്രത്വത്തിലുള്ള കൌൺസിൽ ക്രഷി ആരംഭിച്ചത്.
2006 – 07ൽ 50ഏക്കറിൽ ക്രഷി ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനെ തുടർന്നു 2008-09ൽ കർഷകർ വിത്ത് ഇറക്കിയിരുന്നില്ല. എം‌എൽ‌എയും നഗരസഭാധിക്രതരും പാഡിമിഷനും വീണ്ടും സഹായവുമായെത്തിയതോടെ പാടശേഖര സമിതിയുടെ നേത്രത്വത്തിൽ ക്രഷി പുനരാരംഭിക്കുകയായിരുന്നു.
പ്രതികൂല കാലാ‍വസ്ഥയും ശക്തമായ ചൂടും ഉണ്ടായിട്ടും നൂറുമേനി വിളവെടുക്കാനായതിന്റെ അഹ്ലാദത്തിലാണു പി.കെ ബാലന്റെ നേത്രത്വത്തിലുള്ള പാടശേഖരസമിതി പ്രവർത്തകർ. കൊയ്ത്തുൽ‌സവം സഖാവ് കെ.വി.അബ്ദുൽ ഖാദർ എം‌എൽ‌എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാലിക്കുളം അബാസ്, കൌൺസിലർമാരായ കെ.നവാസ്, കെ.ച്ച്.സലാം, കെ.എം.അലി, ടി.എ.ഹാരിസ്, എം.എ.സുമംഗല, എ.എ.മഹേന്ദ്രൻ, എൻ.കെ.അക്ബർ, കെ.പുരുഷോത്തമൻ, പാഡി മിഷൻ ഡയറക്ടർ ഡോ.ബാലചന്ദ്രൻ, പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിലെ മുഴുവൻ തരിശുഭൂമിയിലും നെല്ലും പച്ചക്കറിയും ക്രഷി ചെയ്യുമെന്നു ചെയർമാൻ എം.എർ രാധാക്രഷ്ണൻ പറഞ്ഞു.









ചിറക്കൽ പാടം ഒരു വിദൂര ദ്രശ്യം

Thursday, April 15, 2010

സഖാവ് കെ.പി വത്സലൻ അനുസ്മരണം



രക്ത പതാകയിലെ ദീപ്ത നക്ഷത്രം







കത്തിത്തീർന്ന ചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽ
ഓർമ്മകൾ പൂതുലയുമ്പോൾ
പിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക് എന്നും പേടിയായ്
കത്തിനിൽക്കുന്ന ഒരു കനലാണ്
രക്തസാക്ഷിത്വം.....................
.
സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ,ചാവക്കാട് നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽപ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽപ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.

ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽവഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Wednesday, April 14, 2010

സഖാവ് കെ.പി. വത്സലൻ രക്തസാക്ഷിത്വ ദിനാചരണം



പുതിയൊരു ലോകം കൊയ്യാൻ ഇറങ്ങിയോൻ
ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....
മൃതിയെ പരിഹസിചാട്ടിയോടിച്ചവൻ
'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്
പലകുറി നമ്മോടുറക്കെ പറഞ്ഞവൻ.
നാളത്തെ പുലരിക്കു കുങ്കുമം ചാർത്തുവാൻ
ചുടു ചോര ചിന്തിയോൻ
അരവയർ ഉണ്ണാൻ കൊതിച്ചൊരു ചെറുമന്റെ
സിരകളിൽ അഗ്നിയായ് ആളിപടർന്നമവൻ
നശ്വരമായോരീ ദേഹം ത്യജിച്ചു നീ
അനശ്വര ചൈതന്യമായ് മാറിയെങ്കിലും
ചിത്തത്തിൽ നീ കണ്ട സ്വപ്‌നങ്ങൾ മണ്ണിതിൽ
ശാശ്വത സത്യമായ് മാറ്റാൻ പോരുതുമീ ഞങ്ങളിൽ
കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്
പടരുക നീ
രക്ത സാക്ഷി .......രക്ത സാക്ഷി ,..

എല്ലാം ത്യജിച്ചവർ !
എന്തും സഹിച്ചവർ !
രക്തനക്ഷത്രങ്ങൾ ! നിങ്ങളാണീ യുഗം
കത്തിച്ചുയർത്തിയ രക്തനക്ഷത്രങ്ങൾ !
കൈക്കൊൾക ഞങ്ങൾതൻ
ധന്യവാദം ! ധീരധന്യവാദം !
ധന്യവാദം ! രക്തനക്ഷത്രമേ
ധന്യവാദം ! ധീരധന്യവാദം


സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനാചരണം

2010ഏപ്രിൽ 16 വൈകീട്ട് 5നു

കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ




ഞാനും നീയും അപരിചിതരാണെങ്കിൽ പ്പോലും ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ‌വെച്ചു നീ അനീതിക്കെതിരെ ശബ്ദമുയർത്തുകയാണെങ്കിൽ ഞാനും നീയും സഖാക്കളാണ്……

വിഷു ആശംസകൾ



സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും

കണിക്കൊന്നകൾ പൂത്തുവിടരുന്നൊരു

പവിത്ര സുന്ദരമാം വിഷുകാലം

ആംശസിക്കുന്നു.








Sunday, April 11, 2010

അമ്മക്ക് തീര്ച്ച യായും ഞാൻ ഒരു കുടിൽ കെട്ടിത്തരും

അമ്മേ, ജീവിതത്തിൽ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് .ഇഷ്ടികക്കട്ടകൾ തലയിലേറ്റി അമ്മ വരുന്നതും അച്ഛന്‍ അവയെ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

നമ്മുടെ ഗ്രാമത്തിൽ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങൾ എനിക്കോര്‍മ്മയുണ്ട്.അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി ഗ്രാമച്ചന്തയിലെത്തിയിരുന്നതും, ആരെങ്കിലുമൊക്കെ അവരുടെ പാടത്ത് പണിക്കു വിളിക്കുമെന്നു കരുതി ആശയോടെ കാത്തിരുന്നതും, ആരും വിളിക്കാത്ത ദിവസങ്ങളിൽ നിരാശരായി തിരിച്ചുവന്നിരുന്നതുമൊക്കെ? ഞാനന്ന് വിശന്നിട്ട് ഒരു പാട് കരയുമായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു, എനിക്ക് തരാനായി അമ്മയുടെ കൈയ്യിൽ ഒന്നുമില്ലായിരുന്നുവെന്ന്.

അമ്മയെന്തുമാത്രം സങ്കടപ്പെട്ടുകാണുമെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഗ്രാമം വിട്ട് എവിടേയ്ക്കെങ്കിലും പോകാമെന്ന് അച്ഛന്‍ തീരുമാനിച്ചപ്പോൾ അമ്മയുടെ മുഖത്തുണ്ടായ പ്രത്യാശയും ഒപ്പം ഉണ്ടായ ചോദ്യഭാവമുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാം.

പുതിയ പുതിയ കാഴ്ചകൾ കാണുന്നതിന്റെ സന്തോഷമായിരുന്നു അന്നെനിക്ക്. വലിയ കെട്ടിടങ്ങൾ, പാര്‍ക്കുകൾ, പ്രത്യേകിച്ചും അതിൽ കളിച്ചുരസിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ. അമ്മയുടെ കണ്ണീർ ഒരു പഴംകഥയാവുമല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സിൽ.

നമ്മളൊരു വലിയ ഇടത്തിലേക്ക് മാറി. എനിക്കും എത്രവേണമെങ്കിലും കളിക്കാമല്ലോ എന്ന സന്തോഷം അടക്കാനാവുമായിരുന്നില്ല.

സാവധാനം ആ സ്ഥലമൊക്കെ കുഴിക്കുകയും നിറയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ, അതിനൊരു വീടിന്റെ രൂപം വന്നു। നമുക്ക് താമസിക്കാനായിരിക്കും ആ വീട് എന്നാണ് ഞാന്‍ കരുതിയത്. കാരണം അമ്മയും അച്ഛനുമൊക്കെ മറ്റു കുറേപ്പേരുടെ കൂടെ അത്രമാത്രം കഷ്ടപ്പെട്ടിരുന്നല്ലോ.

എല്ലാം തീര്‍ന്നു കഴിഞ്ഞപ്പോൾ നമ്മൾ ആ സ്ഥലവും വിട്ടു.

ഇത്രയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് നമ്മൾ എന്തിനുപോകുന്നുവെന്ന് അന്നെനിക്ക് ആശ്ചര്യമായിരുന്നു। പിന്നീട് ഒരിടത്ത്; പിന്നെ മറ്റൊരിടത്ത്.

സാവധാനം എനിക്കു മനസ്സിലായി നമ്മൾ പണിയുന്ന വീടുകളൊന്നും നമുക്കായി ആയിരുന്നില്ലെന്ന്.

അമ്മേ, നമുക്കു വേണ്ടിയല്ലായിരുന്നെങ്കിൽ അമ്മയും അച്ഛനും എന്തിനായിരുന്നു അത്രമാത്രം കഷ്ടപ്പെട്ടത്?

എന്റെ അറിവില്ലായ്മകൊണ്ട് “ചോറ്‌ ഇനിയും വേണം’ എന്ന് ഞാന്‍ വാശിപിടിച്ചു കരയുമ്പോൾ അമ്മ ഒരു മൂലയിൽ മാറിയിരുന്ന് കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്। പിന്നീട് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഇനി ചോറ് കൂടുതൽ ചോദിക്കില്ല എന്ന് ഞാൻ തീര്‍ച്ചപ്പെടുത്തി.

അമ്മ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

പണി കഴിഞ്ഞു വന്നാലും അമ്മക്ക് ഇരിക്കാന്‍ നേരമില്ലായിരുന്നു. ഭക്ഷണം വെയ്ക്കണം, ഉണ്ടായിരുന്ന രണ്ടോ മൂന്നോ പാത്രങ്ങൾ കഴുകണം, തുണി അലക്കണം.

എന്നിട്ടും അമ്മയെന്നെ സ്കൂളിൽ അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു.

പഠിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും സ്കൂളിൽ പോകാൻ എനിക്ക് പേടിയായിരുന്നമ്മേ.

കൂട്ടുകാർ പല പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു। നിന്റെ വീടെവിടെയാണ് എന്ന ചോദ്യത്തിന് എനിക്ക് വീടില്ലെന്ന് പറയുമ്പോൾ അവർ ഉറക്കെ ചിരിക്കുമായിരുന്നു.

പക്ഷികൾ കൂട്ടിലും, വന്യമൃഗങ്ങൾ ഗുഹകളിലും വീട്ടുമൃഗങ്ങൾ തൊഴുത്തിലും കഴിയുമ്പോൾ മനുഷ്യർ വീട്ടിൽ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മൾ മനുഷ്യരല്ലാതാകുമോ അമ്മേ? മൃഗങ്ങൾ പരസ്യമായി വിസര്‍ജ്ജനം ചെയ്യുമ്പോൾ മനുഷ്യർ കക്കൂസുകൾ ഉപയോഗിക്കുന്നുവെന്ന് ടീച്ചർ പറഞ്ഞു തന്നിരുന്നു. പക്ഷെ, നാം ഇതൊക്കെ പരസ്യമായല്ലേ അമ്മേ ചെയ്തിരുന്നത്?

അമ്മ തിടുക്കത്തിൽ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .

ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

അച്ഛന്‍ ജോലിസ്ഥലത്ത് അപകടത്തില്‍പ്പെടുകയും കാലൊടിയുകയും ചെയ്തപ്പോൾ അമ്മ എന്തുമാത്രം കരഞ്ഞു എന്നെനിക്കോര്‍മ്മയുണ്ട്। അച്ഛന്റെ ജോലി പോയെന്നു മാത്രമല്ല, താമസിച്ചിരുന്ന ആ സ്ഥലവും നമുക്ക് നഷ്ടപ്പെട്ടു.

പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയിൽ നാം താമസിച്ചു। ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടിൽ ആളുകൾ അവരുടെ കുപ്പ നമ്മുടെ മേൽ ഇടുമായിരുന്നു.

നാം എവിടെപ്പോകാനാണമ്മേ?

പിന്നീടാണ് ആ സഖാക്കൾ വന്നതും രാത്രി മുഴുവൻ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും.ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകൾ തിളങ്ങുന്നതും സമ്മതഭാവത്തിൽ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.

എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകൾ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാൻ കരുതി.ചില സര്‍ക്കാർ ഉദ്യോഗസ്ഥർ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാർ പറഞ്ഞു. സര്‍ക്കാർ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവർ വീടുകൾ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കൾ പറഞ്ഞത് അച്ഛന്റെ കൂട്ടുകാർ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

അമ്മേ, സര്‍ക്കാരിന്റെ കൈയ്യിൽ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടിൽ താമസിക്കാമായിരുന്നു.

സഖാക്കൾ സ്ഥിരമായി നമ്മുടെ ചേരിയിൾ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകൾ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളിൽ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോൾ സഖാവ് പറഞ്ഞു.

"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകൾ പണിയാൻ പോകുന്നു।“

എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌।

അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികൾ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോൾ, പെട്ടെന്ന് പോലീസ് മാമന്‍‌മാർ നമുക്കു നേരെ ഓടിവന്നു।

ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നിൽ ഒളിച്ചിരുന്നു.പെട്ടെന്ന് പോലീസുകാർ എല്ലാവരേയും തല്ലാൻ തുടങ്ങി। ചിലർ വസ്ത്രങ്ങൾ ചീന്താൻ തുടങ്ങി; മറ്റു ചിലർ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവർ കീറി.

അമ്മേ, എന്തിനാണവർ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റിൽ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?

അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.

അമ്മേ, നമ്മൾ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവർ നമ്മെ തല്ലുന്നത്? നമ്മൾ വീടുകളിൽ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു। ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയിൽ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാൻ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും.ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടിൽ കെട്ടിത്തരും"

കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ച ജി.മമതയുടെ രചന .